ന്യൂഡൽഹി: തട്ടിപ്പു കേസിനു പുറമേ, സാമ്പത്തിക സ്രോതസ് അന്വേഷിച്ചുകൊണ്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരേ വിജിലൻസും അന്വേഷണം ആരംഭിച്ചു. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ സുധാകരൻ തന്നെയാണ് വിജിലൻസ് അന്വേഷണത്തെക്കുറിച്ച് വെളുപ്പെടുത്തിയത്.
അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2021 ൽ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാത്തിലാണ് അന്വേഷണം. ചിറയ്ക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ പണപ്പിരിവ് നടത്തിയിട്ടും ഏറ്റെടുത്തില്ലെന്നാണ് പരാതി.
സുധാകരന്‍റെ ഭാര്യ സ്മിതയുടെ അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് ആരാഞ്ഞിട്ടുണ്ട്. കണ്ണൂർ കാടാച്ചിറ ഹൈസ്കൂൾ അധ്യാപികയാണ് സ്മിതയുടെ 2001 മുതലുള്ള ശമ്പളത്തിന്‍റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരങ്ങൾ തേടി സ്കൂൾ പ്രിൻസിപ്പലിന് വിജിലൻസ് നോട്ടീസ് നൽകി. വിവരങ്ങൾ അടിയന്തരമായി കൈമാറണമെന്ന് നോട്ടീസിൽ പറയുന്നുണ്ട്. കള്ളപ്പണമുണ്ടെങ്കിൽ വിജിലൻസ് കണ്ടെത്തട്ടെയെന്നും, ഏതു വിധത്തിലുള്ള പരിശോധനയ്ക്ക് തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു.