

കൊച്ചി: കൊച്ചിയുടെ രാത്രികാലങ്ങള്‍ പ്രകാശ പൂരിതമാക്കാന്‍ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്‍റെ നേതൃത്വത്തില്‍ 40400 എല്‍.ഇ.ഡി ലൈറ്റുകള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നു . ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ 40 കോടി രൂപ മുതല്‍ മുടക്കിലാണ് സിഎസ്എംഎല്‍ പദ്ധതി നടപ്പാക്കുന്നത്.
2000 സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. ലൈറ്റുകള്‍ ഐ സി ഫോറുമായി ബന്ധപ്പെടുത്തി ഗ്രൂപ്പ് കണ്ട്രോള്‍ സംവിധാനത്തിലൂടെ നഗരത്തിലെ വിളക്കുകളെ നിയന്ത്രിക്കാനും, വൈദ്യുതി ഉപയോഗം വിശകലനം ചെയ്യാനും വിളക്കുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാല്‍ ഐ സി ഫോറിലൂടെ മനസ്സിലാക്കി ഉടനടി പരിഹാരം ചെയ്യാന്‍ സാധിക്കും. 2000 ഓളം പാനലുകളിലൂടെ 40400 വൈദ്യുതി വിളക്കുകളെയും കണ്ട്രോള്‍ ചെയ്യാന്‍ സാധിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു.
വൈദ്യുതി മന്ത്രാലയം നിർദേശിക്കുന്ന ഏറ്റവും ആധുനികമായ ഊർജ കാര്യക്ഷമതയുള്ള 150 ലുമെന്‍സ് പെര്‍ വാട്ട് സ്പെസിഫിക്കേഷന്‍ ഉള്ള വിളക്കുകളാണ് നടപ്പിലാക്കുന്നത്. ഊര്‍ജ്ജക്ഷമതയുള്ള വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതോടെ ഊര്‍ജ്ജ ഉപഭോഗം കുറയുകയും ആവശ്യമായുള്ള വെളിച്ചം ലഭ്യമാകുകയും ചെയ്യും. വൈദ്യുതി നിരക്കില്‍ കുറവ് ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. 7 വര്‍ഷം വരെ വാറന്‍റി യും അഞ്ചു വര്‍ഷം പ്രവര്‍ത്തനവും പരിപാലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷനു മേലുള്ള സാമ്പത്തിക പ്രതിസന്ധി കുറക്കാന്‍ സാധിക്കും.
പദ്ധതിയുടെ പ്രാരംഭ നടപടികള്‍ നവംബര്‍ 15ന് ആരംഭിച്ചിരുന്നു. കരാര്‍ പ്രകാരം 7 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച് 2024 ജൂണില്‍ പദ്ധതി നടപ്പാക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ റോഡുകളിലും പുതിയ ലൈറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നുണ്ട്.
2263 പ്രാദേശിക റോഡുകളും 102 പ്രധാന റോഡുകളും 223 ചെറിയ റോഡുകളും 3 സംസ്ഥാന ഹൈവേയും 3 ദേശീയ ഹൈവേയും ഉള്‍പ്പെടുന്നു. 773 കിലോമീറ്റര്‍ റോഡുകളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ വൈദ്യുതി ബില്ലിന്‍റെ ഒരു മാസത്തെ ശരാശരി തുക ഏകദേശം ഒരു കോടിയാണ്. എന്നാല്‍ പുതിയ പദ്ധതി വരുന്നതോടെ 11.5 കോടി രൂപയാണ് കോര്‍പ്പറേഷന് ഒരു വര്‍ഷത്തില്‍ ഉണ്ടാകുന്ന ലാഭം. 20 വാട്ട്സ്, 36 വാട്ട്സ്, 50 വാട്ട്സ്, 70 വാട്ട്സ്, 110 വാട്ട്സ്, 220 വാട്ട്സ് എന്നീ വാട്ടേജുകളിലുള്ള വൈദ്യുതി വിളക്കുകളാണ് സ്ഥാപിക്കുന്നത്.