
കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം ഒരുക്കി കോട്ടയം വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കൂറ്റൻ പാപ്പാഞ്ഞി തയ്യാറായി. മീനന്തറയാറിന് സമീപമുള്ള പാടശേഖരത്തിലാണ് 50 അടി ഉയരത്തിലുള്ള ഭീമൻ പാപ്പാഞ്ഞിയെ നിർമിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് 2025നെ നാട്ടുകാർ വരവേൽക്കുന്നത്.
ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖല എന്ന നിലയിൽ ഗ്രാമീണ സൗന്ദര്യം നുകരാൻ ഒട്ടേറെ പേരെത്തുന്ന വടവാതൂർ ബണ്ട് റോഡിന്‍റെ സൗന്ദര്യ കാഴ്ചകളും പുതുവത്സരാഘോഷത്തിന് മാറ്റേകും.
മുൻ വർഷങ്ങളിൽ വിജയപുരം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇവിടെ പുതുവത്സരാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ പഞ്ചായത്ത് പ്രസിഡന്‍റ് ചെയർമാനായി രൂപീകരിച്ച കോട്ടയം കാർണിവൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇത്തവണ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത്.
പാപ്പാഞ്ഞിയുടെ നിർമാണം കാണുവാനും മറ്റും നിരവധിയാളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. പൂർത്തിയായതോടെ ചൊവ്വാഴ്ച പാതിരാത്രിയിൽ നിന്ന് കത്തുവാൻ കൂറ്റൻ പാപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. 2 ദിവസങ്ങളിലായി സാംസ്കാരികോത്സവവും, കാർണിവൽ സൊസൈറ്റിയുടെ ഉദ്ഘാടനവും, തുടർന്ന് പുതുവത്സരാഘോഷങ്ങളും എന്ന നിലയിലാണ് പരിപാടികൾ നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണവുമായി ബന്ധപ്പെട്ട ദുഃഖാചരണം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കുകയായിരുന്നുവെന്ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ടി സോമൻകുട്ടി പറഞ്ഞു.
200 പേരുടെ സംഘാടക സമിതി രൂപീകരിച്ചാണ് കോട്ടയം കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഗാനമേള, കരിമരുന്ന് പ്രയോഗം,ഫ തുടർന്ന് ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ച് നാട്ടുകാർ പുതുവർഷത്തെ വരവേൽക്കും.