
ഡേറ്റിങ് ആപ്പിൽ പെണ്‍കുട്ടിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം; തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികൾ പിടിയില്‍
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ഡേറ്റിങ് ആപ്പിലൂടെ പെണ്‍കുട്ടിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), കൊല്ലായില്‍ സ്വദേശി സുധീര്‍ (24), ചിതറ സ്വദേശി സജിത്ത് (18), കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.
ആഷിഖിനെ(19) കുളത്തൂപ്പുഴ ഭാഗത്തുനിന്ന് വെഞ്ഞാറമൂട് പൊലീസും മറ്റു മൂന്ന് പോരെ ആലപ്പുഴയിലെ ഹോട്ടലില്‍നിന്ന് ആലപ്പുഴ പൊലീസുമാണ് പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയാണ് ആക്രമണത്തിനിരയായത്. പരിചയം സ്ഥാപിച്ചശേഷം അക്രമികള്‍ മുക്കുന്നൂര്‍ ഭാഗത്ത് കാറിലെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
വാഹനത്തിൽ യുവാവിനെ നഗ്‌നനാക്കി ഫോട്ടോയെടുത്തശേഷം മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കൈക്കലാക്കുകയും, മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിനെ പാങ്ങോടിനടുത്ത് സുമതി വളവില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമൂട് പൊലീസിന് പരാതി നല്‍കി.
തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു എന്നു മാത്രമായിരുന്നു പരാതി. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍കലാം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡേറ്റിങ് ആപ്പിലൂടെയാണ് താൻ തട്ടിപ്പിനിരയായതെന്ന് യുവാവ് വെളിപ്പെടുത്തി.
സംഘത്തിലെ ഒന്നാം പ്രതിയായ ആഷിഖാണ് ആദ്യം പിടിയിലായത്. ഇയാളിൽ നിന്നാണ് മറ്റു പ്രതികള്‍ ആലപ്പുഴയിലുണ്ടെന്ന സൂചന ലഭിച്ചത്. ഇക്കാര്യം ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ ആലപ്പുഴ പൊലീസിനെ അറിയിച്ചു. പുന്നപ്രയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവര്‍.