
പാസ്റ്ററുടെ കാൽ വെട്ടുമെന്ന് ഭീഷണി; പ്രവർത്തകർക്കെതിരേ സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്
വയനാട്: പാസ്റ്റർക്കെതിരേ ഒരു സംഘം വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്റർക്ക് നേരെ ഭീഷണി മുഴക്കിയതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബത്തേരിയില്‍ ഏപ്രില്‍ മാസത്തിൽ നടന്ന സംഭവത്തിലാണ് പൊലീസ് ഇപ്പോൾ സ്വമേധയ കേസ് എടുത്തത്. ഛത്തീസ്ഗഡ് സംഭവത്തോടൊപ്പം ഈ ദൃശ്യങ്ങളും പ്രചരിച്ച സാഹചര്യത്തിലാണ് നടപടി.
സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, തടഞ്ഞു വയ്ക്കൽ, കലാപശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ചെറുകാട് ആദിവാസി ഗ്രാമത്തിലെ കുട്ടികളെ അവധിക്കാല ക്ലാസിന് ക്ഷണിക്കാൻ പോയ പാസ്റ്ററുടെ വാഹനം ബത്തേരി ടൗണിൽ വച്ച് ഒരു കൂട്ടം പ്രവർത്തകർ തടയുന്നതും പാസ്റ്ററെ ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ദൃശ്യങ്ങളിലുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.