

അങ്കമാലി - കുണ്ടന്നൂർ ബൈപാസ്അലൈൻമെന്‍റിൽ വരുത്തുന്ന മാറ്റം.
MV Graphics
പ്രത്യേക ലേഖകൻ
കൊച്ചി: എറണാകുളത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർണായക നീക്കവുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI). പുതിയ ട്രാഫിക് സർവേയിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വാഹനങ്ങളുടെ എണ്ണത്തിലെ കുത്തനെയുള്ള വർധനവ് കണക്കിലെടുത്ത് അങ്കമാലി-കുണ്ടന്നൂർ കൊച്ചി ബൈപാസിന്‍റെ രൂപകൽപ്പന മാറ്റാൻ എൻഎച്ച്‌എഐ തീരുമാനിച്ചു.
പദ്ധതിയുടെ നിലവിലുള്ള ഡിസൈൻ 2018-ലെ സർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയതായിരുന്നു. എന്നാൽ, 2025-ലെ പുതിയ പഠനത്തിൽ അന്നത്തെ കണക്കുകളേക്കാൾ വളരെ ഉയർന്ന വാഹന സാന്ദ്രതയാണ് പ്രവചിക്കുന്നത്.
പഴയ രൂപകൽപ്പനയുമായി മുന്നോട്ട് പോയാൽ ബൈപാസ് തുറക്കുമ്പോഴേക്കും ഗതാഗതക്കുരുക്കിനു കാരണമാകും എന്ന വിലയിരുത്തലിലാണ് മാറ്റം വരുത്താൻ തീരുമാനിച്ചത്.
എട്ടുവരിപ്പാത: ആറു വരിപ്പാതയായി ആദ്യം നിശ്ചയിച്ച ബൈപാസ് എട്ടുവരിപ്പാതയായി വികസിപ്പിക്കാനാണ് പുതിയ തീരുമാനം.
അന്തിമ തീരുമാനം: പുതിയ സർവേ റിപ്പോർട്ട് വിശദമായി വിലയിരുത്തിയ ശേഷം രൂപകൽപ്പന പരിഷ്കരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ഭൂമി ഏറ്റെടുക്കൽ
ഇതിനായി 'റൈറ്റ് ഓഫ് വേ' പുതുക്കുകയും അധിക ഭൂമി ഏറ്റെടുക്കുകയും ചെയ്യേണ്ടിവരും. ദേശീയപാത 544-ന്‍റെ ഭാഗമായ ഈ ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ വന്ന കാലതാമസം എംപി ബെന്നി ബെഹന്നാൻ അടുത്തിടെ പാർലമെന്‍റിൽ ഉന്നയിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി പുതിയ '3എ' വിജ്ഞാപനം ഉടൻ പുറത്തിറക്കും. പുതിയ വിജ്ഞാപനം വന്നാലുടൻ, ശേഷിക്കുന്ന 21.5 ഹെക്ടർ ഭൂമിയിലെ സർവേയ്ക്ക് മുൻഗണന നൽകും.
ഇതിനുശേഷം രണ്ട് മാസത്തിനകം '3ഡി' വിജ്ഞാപനത്തിലേക്ക് കടക്കാനാവുമെന്നും ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. ഗ്രീൻഫീൽഡ് ബൈപാസിന്‍റെ അലൈൻമെന്‍റിന് 2023 ജനുവരിയിൽ എൻഎച്ച്‌എഐ അംഗീകാരം നൽകിയിരുന്നു.