
പ്രതീകാത്മക ചിത്രം.
freepik.com
കൊച്ചി: ദേശീയപാത 66-ലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുമെന്നു കണക്കാക്കുന്ന അരൂർ - ഇടപ്പള്ളി എലിവേറ്റഡ് ഹൈവേ പദ്ധതിക്ക് വേഗം കൂടുന്നു. നിലവിൽ പദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് (DPR) തയാറാക്കുന്നതിലാണ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
4.4 കിലോമീറ്റർ നീളമാണ് നിർദിഷ്ട എലിവേറ്റഡ് ഹൈവേക്കുള്ളത്.
എറണാകുളം നഗരത്തിലേക്കുള്ള കവാടമായ ദേശീയപാത 66ലെ തിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അരൂരിലെ പ്രധാന ജംക്ഷനും ഇടപ്പള്ളിയിലെ ജംക്ഷനും പലപ്പോഴും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിക്കാറുണ്ട്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുന്നതാണ് അരൂർ - ഇടപ്പള്ളി ആകാശപാത. DPR പൂർത്തിയാക്കി അനുമതിക്കായി മന്ത്രാലയത്തിനു സമർപ്പിക്കുക എന്നതാണ് നിലവിലുള്ള നിർണായക ഘട്ടം.
ഏകദേശം 848 കോടി രൂപയാണ് പദ്ധതിയുടെ പ്രാഥമിക ചെലവ് കണക്കാക്കുന്നത്.
എലിവേറ്റഡ് ഹൈവേ യാഥാർഥ്യമാകുന്നതോടെ, നിലവിൽ 30 മുതൽ 45 മിനിറ്റ് വരെ വേണ്ടിവരുന്ന അരൂർ - ഇടപ്പള്ളി യാത്ര വെറും 5 മുതൽ 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. പ്രാദേശിക വാഹനങ്ങൾ താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ, ദീർഘദൂര യാത്രക്കാർക്ക് തടസമില്ലാതെ എലിവേറ്റഡ് ഹൈവേ ഉപയോഗിച്ച് സമയം ലാഭിക്കാം.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെയും ദേശീയപാത അധികൃതരുടെയും സംയുക്ത മേൽനോട്ടത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. DPR സമർപ്പിച്ച് കേന്ദ്രാനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.