

ഓട്ടോറിക്ഷയിൽ നിന്ന് പുക വരുന്നത് നോക്കുന്നതിനിടെ കാറിടിച്ചു; യുവാവിന് ദാരുണാന്ത്യം
കോട്ടയം: ഓട്ടോറിക്ഷയിൽ നിന്ന് പുക വരുന്നത് പരിശോധിക്കാൻ റോഡരികിൽ ഇരിക്കുന്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു. പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്‍റെ മകൻ എമിൽ ജോസാണ്(20) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പുക വന്നതിനെ തുടർന്ന് ഓട്ടോ മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് റോഡരികിൽ നിർത്തി പരിശോധന നടത്തിയ സമയത്തായിരുന്നു അപകടം.
അയർക്കുന്നം തിരുവഞ്ചൂരിലെ പള്ളിയിൽ മുത്തുക്കുട എടുക്കാൻ പോയ ശേഷം തിരികെ വരികയായിരുന്നു എമിലും സുഹൃത്തുക്കളും. മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ഇവർ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയ ശേഷം നാലുമണിക്കാറ്റിൽ വിശ്രമിച്ചു. ഈ സമയം എമിൽ ഓട്ടോയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് അപകടം നടന്നത്. റോഡിലേയ്ക്ക് ഇരുന്ന ശേഷം ഓട്ടോയുടെ അടിയിൽ എമിൽ കുനിഞ്ഞ് നോക്കുന്നതിനിടെ ഏറ്റുമാനൂർ ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ എമിലിനെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ എമിലിനെ ഇടിച്ച കാറിൽ തന്നെ മണർകാട് സെന്‍റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ അപകടത്തിൽ മണർകാട് പൊലീസ് കേസെടുത്തു