ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നതോ അഴിച്ചതോ: തർക്കം തുടരുന്നു

ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയെന്ന എംഎൽഎയുടെ വാദം കോൺഗ്രസ് തള്ളി
ചാവക്കാട്ടെ ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ ഭാഗം.
ചാവക്കാട്ടെ ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ ഭാഗം.
Updated on

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ എൻ.കെ. അക്ബർ എംഎൽഎ നൽകിയ വിശദീകരണം പച്ചക്കള്ളമാണെന്ന് കോൺഗ്രസ്‌. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ജാഗ്രതാ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷ കണക്കിലെടുത്ത് ബ്രിഡ്ജ് അഴിച്ചുവച്ചെന്നാണ് എംഎൽഎ പറയുന്നത്. അങ്ങനെയെങ്കിൽ ഈ നിർദേശം പുറത്ത് വിടാൻ എംഎൽഎ തയാറാവണം.

ജാഗ്രത നിർദേശം ഉണ്ടെങ്കിൽ എന്തുകൊണ്ട് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിയില്ല എന്നതിന് എംഎൽഎ മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അങ്ങനെയൊരു ജാഗ്രതാ നിർദേശമുണ്ടായിരുന്നെങ്കിൽ അത് ആദ്യം ലഭിക്കേണ്ടിയിരുന്നത് മത്സ്യത്തൊഴിലാളികൾക്കായിരുന്നു. ശക്തമായ വേലിയേറ്റവും ഉയർന്ന തിരമാലയും ഉണ്ടാവുമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചു മാറ്റിയതെങ്കിൽ ആദ്യം അഴിച്ചുമാറ്റേണ്ടത് ഏതെങ്കിലും ഒരറ്റത്ത് നിന്നാണെന്ന് കോൺഗ്രസ് നേതാക്കൾ.

നിലനിൽക്കുന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ മാറ്റി വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുമെന്നാണ് എംഎൽഎ അവകാശപ്പെടുന്നത്. അവിടെയും ഉയർന്ന തിരയും വേലിയേറ്റ ഭീഷണിയും ഉണ്ടായാൽ എന്ത് ചെയ്യുമെന്ന് കൂടി എംഎൽഎ വ്യക്തമാക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അരവിന്ദൻ പല്ലത്തും മുൻ പ്രസിഡന്‍റ് സി.എ. ഗോപ പ്രതാപനും ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com