കൊച്ചി നഗരത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

സാധാരണ പനി, വയറിളക്കം, മലമ്പനി, എലിപ്പനി തുടങ്ങിയവയും ജില്ലയിൽ പടർന്നുപിടിക്കുന്നുണ്ട്
Representative image for Dengue fever
Representative image for Dengue fever

കൊച്ചി: കൊച്ചി നഗരത്തിൽ ഡെങ്കിപ്പനി വ്യാപകമായി പടരുന്നു. കളമശേരി ഭാഗത്തും കൊച്ചിൻ കോർപറേഷൻ പരിധിയിലുമാണ് രോഗബാധിതർ അധികവും. ഓരോ ആഴ്ചയിലും 800 മുതൽ 1000 വരെയാണ് പനിബാധിതരുടെ എണ്ണം. ഡെങ്കിപ്പനി കൂടാതെ, സാധാരണ പനി, വയറിളക്കം, മലമ്പനി, എലിപ്പനി തുടങ്ങിയവയും ജില്ലയിൽ പടർന്നുപിടിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പ്രകാരം കളമശേരിയിലാണ് പനിബാധിതർ അധികവും. നഗരത്തിലെ വീടുകളിലും പരിസരങ്ങളിലുമായി ഉറവിടനശീകരണം നടത്തുന്നതിൽ വീഴ്ച വരുത്തുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമാകുന്നുണ്ട്.

അതേസമയം എലിപ്പനി സംശയിച്ച് ചികിത്സ തേടുന്നവരും ജില്ലയിൽ കൂടുതലാണ്. കഴിഞ്ഞ ദിവസവും എലിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. രോഗം ബാധിച്ചവർ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ആശുപത്രികളിലെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ഡിഎംഒ വ്യക്തമാക്കി.

നിലവിൽ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. പനി ലക്ഷണമുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് ഡിഎംഒ നിർദേശിച്ചു.ഡിസംബർ ആറ് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പനി ലക്ഷണങ്ങളോടെ വിവിധ സർക്കാർ ആശുപത്രികളിലായി ചികിത്സ തേടിയത് 5,538 പേരാണ്. ഇതിൽ 146 പേരാണ് കിടത്തിച്ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ കണക്കെടുത്താൽ പനി ബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com