

ആലുവയിലെ ദിലീപിന്‍റെ വീട്. ഉൾചിത്രത്തിൽ ദിലീപ്.
File
സ്വന്തം ലേഖകൻ
ആലുവ: ചലച്ചിത്ര നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി അഭിജിത്ത് (24) എന്നയാളാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ 12 അടി പൊക്കമുള്ള ഗേറ്റ് ചാടിക്കടന്നതെന്ന് പൊലീസ് അനുമാനിക്കുന്നു.
അർധരാത്രിയോടെയാണ് പാലസ് റോഡിലെ ദിലീപിന്‍റെ വീട്ടിലെത്തിയത്. ഒരാൾ വീടിന്‍റെ സമീപത്ത് നിന്ന് പരുങ്ങുന്നതു കണ്ട ദിലീപിന്‍റെ സഹോദരീ ഭർത്താവ് സ്വരാജ് വിവരം തിരക്കിയപ്പോൾ, ദിലീപിനെ കാണാൻ വന്നതാണെന്നായിരുന്നു മറുപടി. ആരാധന മൂത്ത് ഗേറ്റ് ചാടിക്കടന്നതാണെന്നാണ് കരുതുന്നത്.
ഷർട്ട് പോലും ധരിക്കാതെ വന്ന ഇയാൾ വീട്ടുകാരെ കണ്ടപ്പോൾ അസഭ്യം പറയുകയും, പിടികൂടാൻ ശ്രമിച്ചപ്പോൾ കുതറിയോടി തിരികെ മതിൽ ചാടി രക്ഷപെടുകയും ചെയ്യുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ ദിലീപിന്‍റെ സുഹൃത്ത് ശരത്തും പൊലീസും ചേർന്നാണ് പിന്നീട് പ്രതിയെ കൈയോടെ പിടികൂടിയത്. ഇയാളെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ അന്വേഷിച്ചു വരുകയാണെന്ന് ആലുവ എസ്എച്ച്ഒ വി.എം. കേർസൺ പറഞ്ഞു.