

മിച്ചി മർപ്പു
കോതമംഗലം: അരുണാചൽ പ്രദേശ് സ്വദേശിയായ എൻജിനീയറിങ് കോളെജ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോതമംഗലത്ത് ഞായറാഴ്ചയാണ് സംഭവം.
കോതമംഗലത്തെ എംഎ കോളെജ് ഓഫ് എൻജിനീയറിങ് മൂന്നാംവർഷ ബിടെക് വിദ്യാർഥിയായ അരുണാചൽ പ്രദേശിലെ പാപും പറെ ജില്ലയിലെ നഹർലഗുൺ സ്വദേശിയായ മിച്ചി മർപ്പു (20) ആണ് മരിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ തറയിൽ കഴുത്തിൽ കയർ ചുറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണതാവാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വിദ്യാർഥിയുടെ മുറിയിൽ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഏതാനും വിഷയങ്ങളിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് ഒരു വർഷം നഷ്ടമാകുമെന്ന ഭയത്തെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കോളെജ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.