
കൊച്ചി: കളമശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ നഗരത്തിലെ ഓഡിറ്റോറിയങ്ങൾക്കും കൺവൻഷൻ സെന്‍ററുകൾക്കും എട്ടിന മാർഗനിർദേശങ്ങളുമായി കൊച്ചി സിറ്റി പൊലീസ്. എന്നാൽ പൊലീസ് നൽകിയ മാർഗനിർദേശങ്ങളിൽ അപ്രായോഗികമായ നിർദേശങ്ങളുമുണ്ടെന്ന് ഓഡിറ്റോറിയം ഉടമകൾ പരാതിപ്പെടുന്നു.
ഓഡിറ്റോറിയത്തിലും പാർക്കിങ് സ്ഥലത്തും പ്രധാന കേന്ദ്രങ്ങളിലും ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം, സി സി ടി വി നിരീക്ഷണം ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ സി സി റ്റിവി ഫൂട്ടേജുകൾ ആറ് മാസം വരെ സൂക്ഷിക്കണമെന്ന നിർദേശമാണ് ഓഡിറ്റോറിയം ഉടമകളുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്. ഇത് അപ്രായോഗികം ആണെന്നാണ് ഓഡിറ്റോറിയം ഉടമകളുടെ നിലപാട്. 72 മണിക്കൂർ വരെയുള്ള ദൃശ്യങ്ങൾ സൂക്ഷിക്കാമെന്നും അതിനപ്പുറമുള്ള ദൃശ്യങ്ങൾ സൂക്ഷിക്കണമെങ്കിൽ കൂടുതൽ മുതൽമുടക്ക് ആവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇതിന്‍റെ പേരിൽ ഓഡിറ്റോറിയം ഉടമകളെ പീഡിപ്പിക്കില്ലെന്നും ആറ് മാസം കാലയളവ് പറയുന്നുണ്ടെങ്കിലും പരമാവധി കാലയളവിൽ ദൃശ്യങ്ങൾ സൂക്ഷിക്കണം എന്നാണ് ഉദ്ദേശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഓഡിറ്റോറിയത്തിൽ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്റ്ററുകൾ സ്ഥാപിക്കണമെന്ന നിർദേശത്തെയും ഉടമകൾ ചോദ്യം ചെയ്യുന്നു. ഇതും പ്രായോഗികമായി നടപ്പാക്കാവുന്നതല്ലെന്നും വിവാഹച്ചടങ്ങ് പോലെ ഒട്ടേറെ അതിഥികൾ വരുന്ന സ്ഥലത്ത് മെറ്റൽ ഡിറ്റക്റ്ററുകൾ സ്ഥാപിച്ചാൽ അതിഥികളുടെ നീരസത്തിനിടയാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഇതിൽ അപ്രായോഗികത എന്താണെന്ന് പൊലീസ് ചോദിക്കുന്നു. മാളുകളിലും മൾട്ടിപ്ലക്സുകളിലുമൊക്കെ ഒരു പ്രതിഷേധവുമില്ലാതെ ജനങ്ങൾ മെറ്റൽ ഡിറ്റക്ടറുകളിലൂടെ ആണ് പോകുന്നില്ലേയെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
ചെറിയ ഓഡിറ്റോറിയങ്ങളിൽ ഇത് സ്ഥാപിക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ബോധ്യമുണ്ടെന്നും എന്നാൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമ്പോൾ ചെറുത്, വലുത് എന്ന വേർതിരിവ് വെയ്ക്കാൻ കഴിയില്ലെന്നുമാണ് പൊലീസ് നിലപാട്.