വഴി നിറയെ കുഴി; ഗുരുവായൂർ- പൊന്നാനി സംസ്ഥാന പാതയില്‍ വാഴ നട്ട് നാട്ടുകാർ

മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ ഇരുചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണ്.

തൃ‌ശൂർ: ഗുരുവായൂര്‍-പൊന്നാനി സംസ്ഥാന പാതയിലെ കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം. വടക്കേക്കാട് പഞ്ചായത്തിലെ കെട്ടുങ്ങല്‍ പീടിക ബസ്റ്റോപ്പിന് സമീപത്തെ കുഴിയിലാണ് നാട്ടുകാര്‍ വാഴ നട്ടത്. അഞ്ഞൂര്‍ റോഡ് മുതല്‍ വന്നേരി വരെയുള്ള ഭാഗത്ത് റോഡിന് നടുവില്‍ വലിയ കുഴികള്‍ ധാരാളമുണ്ട്. കച്ചേരിപ്പടി വളവ്, നായരങ്ങാടി, മൂന്നാം കല്ല്, ആറ്റുപുറം, പുന്നയൂര്‍ക്കുളം, എന്നിവിടങ്ങളിലും വൻ കുഴികളാണുള്ളത്. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ ഇരുചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണ്.

മൂന്ന് മാസം മുമ്പേ നാട്ടുകാരുടെ പരാതികള്‍ കാരണം ബന്ധപ്പെട്ട അധികൃതര്‍ കുഴികള്‍ അടച്ചിരുന്നു. പക്ഷേ അധികകാലം കഴിയും മുൻപേ റോഡ് വീണ്ടും തകർന്നു. താല്‍ക്കാലികമായി നാട്ടുകാരെ ബോധിപ്പിക്കാനായി അധികൃതര്‍ കുഴി നികത്തിയായാണ് ആക്ഷേപം.

എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ സാധാരണക്കാരെ ദുരിതത്തിലാക്കുകയാണെന്നും ആരോപണമുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com