കോതമംഗലം : വേനൽ കനത്തതോടെ എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലകളിൽ പുഴകളും വറ്റുന്നു. ഇതോടെ പുഴയെ ആശ്രയിക്കുന്ന മേഖലകളിൽ ജലദൗർലഭ്യതയും വരൾച്ചയും രൂക്ഷമാവുകയാണ്. പുഴ വറ്റുന്നതോടെ പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും വെള്ളം വറ്റിവരണ്ടു. കനത്ത ചൂടിൽ പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണവും ഭാഗികമായി മുടങ്ങി. പുഴയിൽ മതിയായ അളവിൽ ജലലഭ്യത ഇല്ലാത്തതിനാൽ പമ്പിംഗും തടസപ്പെടുന്നുണ്ട്. ജലലഭ്യത കുറഞ്ഞത് കാർഷിക മേഖലക്കും വിനയായി. തന്നാണ്ട് കൃഷികളെയെല്ലാം ഇത് ബാധിച്ചു. കൃഷിയിടങ്ങൾ വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്ന സ്ഥിതിയുമുണ്ട്.
വേനൽമഴ ലഭിച്ചിരുന്ന മാർച്ച് -ഏപ്രിൽ മാസങ്ങളിൽ ചേന, കപ്പ തുടങ്ങിയ തന്നാണ്ട് കൃഷികൾ ചെയ്തിരുന്നു. മേഖലയിൽ ഒരിടത്തും കാര്യമായ വേനൽ മഴ ലഭിക്കാത്തതിനാൽ ഇത്തരം കൃഷികൾ ചെയ്യാൻ കർഷകർക്ക് കഴിയുന്നില്ല.
കമുക്, ജാതി, വാഴ, പൈനാപ്പിൾ ചെടികൾ എല്ലാം പലയിടങ്ങളിലും കരിഞ്ഞുണങ്ങി. വളർത്തുമൃഗങ്ങളെയും ഉഷ്ണവും ജലക്കുറവും ദുരിതത്തിലാക്കുന്നുണ്ട്്. കാലികൾക്കുള്ള തീറ്റപ്പുല്ലും കരിയുന്നു. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭിച്ചെ ങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മഴ ലഭിക്കാത്ത സാഹചര്യമുണ്ടായാൽ വൻതോതിൽ കൃഷിനാശം ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.