

പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷെമി ജോർജ് അനുസ്മരണപത്രം ജാസ്‌ലിയയുടെ കുടുംബത്തിന് കൈമാറുന്നു
അങ്കമാലി: മരണാനന്തര അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവനേകി കടന്നുപോയ ജാസ്‌ലിയ ജോൺസന്‍റെ അനുസ്മരണം അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിൽ നടത്തി. കോളെജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജാസ്‌ലിയയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അധ്യാപകരും വിദ്യാർഥിനികളും ജാസ്‌ലിയയെ അനുസ്മരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷെമി ജോർജ് അനുസ്മരണപത്രം കുടുംബത്തിനു കൈമാറി. ഡോ.സിസ്റ്റർ ജൂലി ജോസ് ജാസ്‌ലിയയ്ക്ക് പ്രാർത്ഥനാഞ്ജലികളർപ്പിച്ചു.
കൊമേഴ്സ് വിഭാഗം അധ്യാപിക ഡോ. ജ്യോതി മരിയ ജോണി, വിദ്യാർഥിനികളായ അക്ഷയ അപ്പു, സ്വാസിമോൾ എം. എന്നിവർ ജാസ്‌ലിയയുടെ ഓർമ്മകൾ കോർത്തിണക്കി സംസാരിച്ചു. അധ്യാപകരും വിദ്യാർഥിനികളും ജാസ്‌ലിയയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗത്തിനു മുന്നോടിയായി ജാസ്‌ലിയയെ സമർപ്പിച്ച് പ്രത്യേക ദിവ്യബലിയും അർപ്പിച്ചിരുന്നു. അവയവദാനത്തിലൂടെ മനുഷ്യസ്നേഹത്തിന്‍റെ മഹത്തായ മാതൃകയായി ജാസ്‌ലിയ എന്നും ജീവിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സി. ഷെമി ജോർജ് പ്രത്യാശിച്ചു.
മോണിംഗ് സ്റ്റാർ കോളെജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജാസ്‌ലിയയ്ക്ക് ഫെബ്രുവരി 28 ന് പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങവെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വച്ച് കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും തുടർന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് മൂന്നാം തീയതി മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ആയിരുന്നു. പഠനത്തിലും കലാകായികരംഗങ്ങളിലും കഴിവു തെളിയിച്ച ബഹുമുഖപ്രതിഭയായിരുന്ന ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധരായി. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി സ്ഥിരോത്സാഹത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ജാസ്‌ലിയയെ ആകസ്മികമായി വിധി കവർന്നെങ്കിലും പലർക്ക് പുതുജീവനേകി സമൂഹത്തിന് പ്രചോദനം പകർന്ന് അനശ്വരയാകുന്നു ജാസ്‌ലിയ.