കളമശേരി: എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളേജിന് സമീപമുള്ള കളമശേരി മുനിസിപ്പൽ ബസ് ടെർമിനൽ, ഇലക്ട്രിക് ബസ് ഹബ്ബ് ആക്കാൻ നടപടി തുടങ്ങിയതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം മന്ത്രി സ്റ്റാന്‍റ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കെ.എസ്.ആർ.ടി.സി യുടെ 15 ഇലക്ട്രിക് ബസുകളാണ് സർക്കുലർ സർവ്വീസിന് എത്തുക. സംസ്ഥാനത്തെ രണ്ടാം ഇലക്ട്രിക് സർക്കുലർ ബസ് സർവ്വീസാണ് കളമശേരിയിലേതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
കളമശേരി നഗരസഭയുടെ മെഡിക്കൽ കോളേജ് സ്റ്റാന്‍റ് കേന്ദ്രീകരിച്ച് സർക്കുലർ സർവ്വീസ് ആരഭിക്കുന്നതോടെ മെഡിക്കൽ കോളേജ്, കാൻസർ സെന്‍റർ ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന യാത്രാസൗകര്യമാണ് നിലവിൽ വരിക. ഒരു തവണ യാത്രക്ക് 10 രൂപയും ഒരു ദിവസം മുഴുവൻ, പല സർവ്വീസുകളിലായുള്ള യാത്രക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഒരു കോടി രുപ വിലമതിക്കുന്നതാണ് കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസ്.
സർക്കുലർ സർവ്വീസ് ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങൾ മെഡിക്കൽ കോളേജ് സ്റ്റാന്‍റിൽ ഒരുക്കും. ചാർജ്ജിംഗ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പ്, ടിക്കറ്റ് കളക്ഷൻ സെന്‍റർ, ജീവനക്കാർക്കുള്ള താമസ സൗകര്യം തുടങ്ങിയവ നഗരസഭ ഒരുക്കും. വിശദാംശങ്ങൾ തയ്യാറാക്കുന്നതിന് കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം ഉദ്യോഗസ്ഥർ അടുത്തയാഴ്ച സ്ഥലം സന്ദർശിക്കും.
തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി വിജയകരമായി നടപ്പാക്കിയ മാതൃകയിലാണ് കളമശേരി ഇലക്ട്രിക് ബസ് സർവീസ് ആവിഷ്കരിക്കുന്നത്. മണ്ഡലത്തിലെ എല്ലാ മേഖലകളിലും യാത്രാസൗകര്യം എത്തിക്കുന്നതിന് ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഭാഗമാണിതെന്നും പി.രാജീവ് പറഞ്ഞു. ഡി.പി.സി അംഗം ജമാൽ മണക്കാടൻ, മുൻ എം.എൽ.എ എ എം യൂസഫ്, കെ.ബി. വർഗീസ്, നഗരസഭാംഗങ്ങളായ മുഹമ്മദ് ഫെസി, കെ.കെ.ശശി, റഫീക്ക് മരയ്ക്കാർ, കെ.എ. അൻവർ, കെ എച്ച്. സുബൈർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായി.