കളമശേരി ഗവൺമെന്‍റ് പോളി ടെക്നിക്
കളമശേരി കഞ്ചാവ് കേസ്: വാഹനമുള്ള വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ പ്രവേശനം നൽകരുത്
കളമശേരി: ഗവൺമെന്‍റ് പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികളെ ഉടൻ തന്നെ ടിസി നൽകി പുറത്താക്കാനും ഇവർക്ക് ഗുഡ് കണ്ടക്റ്റ് സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നും പോളിടെക്നിക് കോളേജിലെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. എം. ആകാശ്, അനുരാജ്, ആർ. അഭിരാജ്, ആദിത്യൻ എന്നീ വിദ്യാർഥികളുടെ പേരിലാണ് നടപടി എടുക്കേണ്ടത്.
ഇതുകൂടാതെ, ഇരുചക്ര വാഹനങ്ങളും കാറും ഉള്ള വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ പ്രവേശനം അനുവദിക്കരുതെന്നും അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഹോസ്റ്റലിൽ മുഴുവൻ സമയ വാർഡനെയും വാച്ച്മാനെയും നിയമിക്കണം. പോളിടെക്നിക് കോളേജിന്‍റെ പ്രധാന ഗേറ്റിൽ സെക്യൂരിറ്റി സംവിധാനം ദുർബലമാണ്. ഇത് പരിഹരിക്കാൻ നടപടി വേണമെന്നും ശുപാർശയുണ്ട്.
പോളിടെക്നിക് കോളേജ് അധ്യാപകരായ ഇ. വിനോദ്, ആനി ജെ. സെനത്, എം.എസ്. അരവിന്ദൻ, ഷൈൻ ജോർജ് എന്നിവരാണ് അന്വേഷണസമിതി അംഗങ്ങൾ.

