ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്‍റെ ജനസമ്പർക്ക പ്രചരണ തന്ത്രം രാഷ്‌ട്രീയ എതിരാളികളുടെ പോലും ശ്രദ്ധയാകർഷിക്കുന്നു. സംസ്ഥാനത്തുടനീളം മിക്ക സ്ഥാനാർഥികളും റോഡ് ഷോകളിലും പൊതു സമ്മേളനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സമൂഹത്തിലെ അധ്വാന വർഗവുമായി നേരിട്ട് ഇടപഴകിയുള്ള പ്രചരണ തന്ത്രമാണ് കോൺഗ്രസ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ, കർഷകർ, മറ്റു തൊഴിലാളികൾ എന്നിവരുമായി മുഖാമുഖം കണ്ടു സംസാരിക്കാനാണ് പ്രചാരണ സമയത്തിൽ ഏറെയും കെ.സി. വേണുഗോപാൽ ചെലവഴിക്കുന്നത്.
അവരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കാനും പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനും സമയം കണ്ടെത്തുന്നു. ഇവരുമായുള്ള സംഭാഷണ പരിപാടികൾ മണ്ഡലത്തിൽ ഉടനീളം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
വേതന വർധന, സഹകരണ സംരക്ഷണം, മെഡിക്കൽ ഇൻഷുറൻസ്, വിദ്യാഭ്യാസ സഹായ പദ്ധതികൾ എന്നിവയാണ് തൊഴിലാളികളുമായി നടത്തിയ സംഭാഷണത്തിൽ വേണുഗോപാൽ വാഗ്ദാനം ചെയ്തത്.
കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കും, മിനിമം താങ്ങുവില ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ യുവജനങ്ങളുമായും കർഷകരുമായും നടത്തിയ സംഭാഷണത്തിൽ പ്രഖ്യാപിച്ചു.
മണ്ണെണ്ണയ്ക്ക് സബ്സിഡി, കാലാവസ്ഥാ നിരീക്ഷണം, ഇൻഷുറൻസ്, തീരദേശ നിയന്ത്രണ നിയമത്തിൽ പരിഷ്കാരം, പ്രത്യേകം ബാങ്കുകൾ എന്നിവയാണ് മത്സ്യത്തൊഴിലാളികൾക്കു നൽകിയ വാഗ്ദാനങ്ങൾ.