കൊച്ചി: നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്ന നടപ്പാത, മീഡിയനുകളുടെ നിർമാണത്തിൽ കെഎംആർഎൽ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്തു. കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിന്‍റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ അവലോകനത്തിനായി മന്ത്രി പി. രാജീവ് വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യവും ചർച്ച ചെയ്തത്.
വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായതിനാൽ ആലുവ, കടവന്ത്ര, എസ്എ റോഡ് മേഖലയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കെഎംആർഎൽ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ്, കെഎസ്ഈബി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, വിവിധ മുനിസിപ്പാലിറ്റികൾ, മൊബൈൽ സർവീസ് ദാതാക്കൾ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ മന്ത്രി 2026 മാർച്ചിൽ നിർമാണം പൂർത്തിയാക്കുവാനുള്ള നടപടികൾ കെഎംആർഎൽ സ്വീകരിക്കണമെന്ന് മന്ത്രി പി. രാജീവ് നിർദേശിച്ചു. സർവീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ 2022-23 സാമ്പത്തിക വർഷം പ്രവർത്തന ലാഭം നേടാനായതിൽ കെഎംആർഎല്ലിനെ മന്ത്രി അഭിനന്ദിച്ചു.
ഫീഡർ സർവീസുകൾക്കായി കെഎംആർഎൽ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഇലക്‌ട്രിക് ബസുകൾ പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന തരത്തിൽ മെട്രൊ സ്റ്റേഷനുകളിൽ നിന്ന് സർവീസ് നടത്തുന്നതിന് ഗതാഗത വകുപ്പുമായി വിഷയം സംസാരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കൊച്ചി മെട്രൊയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഫെബ്രുവരിയോടെ പ്രവർത്തന സജ്ജമാക്കുന്നതും മന്ത്രി ചർച്ച ചെയ്തു.
കൊച്ചി മെട്രൊയുടെ മൂന്നാം ഘട്ടം അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിയുമായി ബന്ധിപ്പിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കണമെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു. സാങ്കേതിക സാധ്യതകൾ അനുകൂലമാണെങ്കിൽ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന സിയാൽ എയർപോർട്ട് മെട്രൊ സ്റ്റേഷൻ ഭൂഗർഭ സ്റ്റേഷനാക്കാവുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.