
എറണാകുളം പനമ്പള്ളി നഗറിൽ ഫ്ളാറ്റിന്‍റെ പില്ലര്‍ തകര്‍ന്ന നിലയിൽ.
MV
കൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ ഫ്ളാറ്റിന്‍റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യു വണ്‍ ഫ്ലാറ്റിന്‍റെ പില്ലറാണ് തകര്‍ന്നത്. നേരത്തെ ബലക്ഷയം കാരണം വിവാദത്തിലായ പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനിയാണ് ആര്‍ഡിഎസ്.
കൊച്ചിയിലെ ബിസിനസ് രംഗത്തെ പ്രമുഖരടക്കം താമസിക്കുന്ന ഫ്‌ളാറ്റാണിത്. ഒരു പില്ലറിലേക്ക് വിവിധ കാരണങ്ങളാൽ ഭാരം വന്നതിനാലാണ് തകര്‍ച്ചയുണ്ടായതെന്നും മറ്റ് അഞ്ച് പില്ലറുകള്‍ ഭാരം താങ്ങിനിര്‍ത്തിയതിനാൽ കൂടുതൽ അപകടം ഒഴിവായെന്നും സ്ട്രക്ചറൽ കണ്‍സള്‍ട്ടന്‍റ് എഞ്ചിനീയര്‍ പറഞ്ഞു.
പില്ലറിന് നേരത്തെ കേടുപാടുകളുണ്ട്. മുൻകരുതലെന്ന നിലയിൽ ആളുകള്‍ ഒഴിഞ്ഞുപോകുന്നതാണ് നല്ലത്. കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നും പില്ലർ പരിശോധിച്ച വിദഗ്ധർ പറഞ്ഞു.
പില്ലര്‍ തകര്‍ന്ന ഫ്ലാറ്റ് ടവറിൽ 54 കുടുംബങ്ങളാണ് താമസിക്കുന്നത്. ബലക്ഷയം ബാധിച്ച ബ്ലോക്കില്‍ 24 കുടുംബങ്ങള്‍ ഉണ്ട്. ഇവരെ ഇവിടെ നിന്നു മാറ്റി. മറ്റു ടവറുകളിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കണോയെന്ന് പരിശോധനയ്ക്കുശേഷം തീരുമാനിക്കും.
സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷൻ എന്‍ജിനീയറിങ് വിഭാഗം എത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച ഹൈബി ഈഡൻ എംപി പറഞ്ഞു. ജില്ലാ കലക്റ്ററും കോർപ്പറേഷൻ അധികൃതരും തുടർനടപടികൾ സ്വീകരിക്കുമെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് എറണാകുളം കലക്റ്റര്‍ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. കലക്റ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.