മെട്രൊ ട്രെയിൻ തൃപ്പൂണിത്തുറ സ്റ്റേഷനിൽ.
മെട്രൊ ട്രെയിൻ തൃപ്പൂണിത്തുറ സ്റ്റേഷനിൽ.

കൊച്ചി മെട്രൊ: തൃപ്പൂണിത്തുറ സ്റ്റേഷനിൽ മൂന്ന് വീതം ട്രാക്കും പ്ലാറ്റ്‌ഫോമും

പരീക്ഷണ ഓട്ടം വിജയം, തൃപ്പൂണിത്തുറയിലേക്ക് ഫെബ്രുവരിയില്‍ സര്‍വീസ് ആരംഭിക്കും

കൊച്ചി: കൊച്ചി മെട്രൊ റെയിലിന്‍റെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന്‍ പണി പൂർത്തിയാക്കിയിരിക്കുന്നത് ഭാവിയിൽ മറ്റു മേഖലകളിലേക്കും മെട്രൊ ലൈനുകൾ നിർമിക്കാൻ സാധിക്കുന്ന രീതിയിൽ. മൂന്ന് പ്ലാറ്റ്‌ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റെല്ലാം സ്റ്റേഷനുകളിലും രണ്ടു വീതം ട്രാക്കും പ്ലാറ്റ്‌ഫോമുമാണുള്ളത്.

എസ്എന്‍ ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍വരെ 1.18 കിലോമീറ്ററിന്‍റെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. സ്റ്റേഷന്‍റെയും വയഡക്റ്റിന്‍റെയും നിര്‍മാണം പൂര്‍ത്തിയായി. കൂടാതെ, സിഗ്നലിങ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ണമായിട്ടുണ്ട്. ഇവയുടെയും ട്രയല്‍ റണ്‍ നടന്നുവരികയാണ്.

തൃപ്പൂണിത്തുറയിലേക്കും മെട്രൊ എത്തുന്നതോടെ കൊച്ചി മെട്രൊയുടെ ഒന്നാം ഘട്ടമായ ആലുവ - തൃപ്പൂണിത്തുറ ( ആകെ 25 സ്റ്റേഷന്‍) റൂട്ടിന്‍റെ ദൈര്‍ഘ്യം 28.125 കിലോമീറ്ററാകും. 1.35 ലക്ഷം ചതുരശ്രയടിയില്‍ വിസ്തീര്‍ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്രയടി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.

ഫെബ്രുവരിയോടെ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള സർവീസ് പ്രവര്‍ത്തന സജ്ജമാകും. ഇതിനു മുന്നോടിയായി നടന്ന പരീക്ഷണയോട്ടം വിജയകരമായി. വേഗം കുറച്ച്, ഭാരം കയറ്റാതെയാണ് എസ്എന്‍ ജങ്ഷന്‍ - തൃപ്പൂണിത്തുറ ആദ്യ ഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്നല്‍ സംവിധാനങ്ങളിലെ കൃത്യത ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിനും ആദ്യ ട്രയല്‍ റണ്‍ സഹായകരമായി മാറി. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും പരീക്ഷണയോട്ടം നടത്തി.