വാട്ടർ മെട്രൊയ്ക്ക് ഒരു വയസ് തികഞ്ഞു | Video

കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ പുതിയ റൂട്ടുകളിലേക്കുള്ള സർവീസും ടൂറിസം വികസനവും പുരോഗമിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രൊ പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷം തികയുന്നു. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായാണ് കൊച്ചി വാട്ടർ മെട്രൊ 2023 ഏപ്രിൽ 25ന് സർവ്വീസ് ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 19,72,247 പേർ കൊച്ചി വാട്ടർ മെട്രൊയുടെ സേവനം ഉപയോഗപ്പെടുത്തി. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രൊയെത്തിക്കഴിഞ്ഞു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ കൊച്ചി വാട്ടർ മെട്രൊയിൽ യാത്ര ചെയ്തു. മുരളി തുമ്മാരുകുടി, അഭിനേത്രി മിയ ജോർജ്ജ്, പ്രഫ. എം.കെ.സാനു, റോയൽ ഡ്രൈവ് സിഎംഡി മുജീബ് റഹ്മാൻ, ദീപക് അസ്വാനി തുടങ്ങിയ പ്രമുഖർ കൊച്ചി വാട്ടർ മെട്രൊയുടെ സേവനങ്ങൾ അനുഭവിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു. യാത്രക്കാർക്കായി വാട്ടർ മെട്രൊ ടെർമിനലുകളിൽ സംഗീത പരിപാടികൾ വിവിധ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കി. പെരുമാറ്റച്ചട്ടം അവസാനിച്ചുകഴിഞ്ഞ് ഔദ്യോഗിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.

സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാൻ കൊച്ചി വാട്ടർ മെട്രൊയ്ക്ക് സാധിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാട്ടർ മെട്രൊയ്ക്ക് സമാനമായ പദ്ധതികൾ ആലോചനയിലാണെന്നത് ഇതിന് തെളിവാണ്. സമാനതകളില്ലാത്ത, പുതിയ ആശയമായതിനാൽ തന്നെ ആദ്യ വർഷം കൊച്ചി വാട്ടർ മെട്രൊയെ അടുത്തറിയാൻ കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം സ്ഥിരം യാത്രകരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. എന്നാൽ വാട്ടർ മെട്രൊയെ ദൈനംദിന യാത്രകൾക്കായി ഒപ്പം കൂട്ടുവാൻ ദ്വീപ് നിവാസികളെ പ്രേരിപ്പിക്കുന്നതിനാണ് കൊച്ചി വാട്ടർ മെട്രൊ ഊന്നൽ നൽകുക. 20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കെ വിവിധ യാത്രാപാസ്സുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രൊയിൽ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം. സൗത്ത് ചിറ്റൂരിൽ നിന്ന് ബസ്സിൽ ഹൈക്കോർട്ടിലേക്കെത്താൻ 18 രൂപ വേണമെന്നിരിക്കെ കൊച്ചി വാട്ടർ മെട്രൊയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ഇതേ ദൂരം യാത്ര ചെയ്യാം.

പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ പ്രധാന വെല്ലുവിളിയാണ്. കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്തംബറോടെ 5 ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചിട്ടുണ്ട്.

വാട്ടർ മെട്രൊ ടെർമിനലുകളിലേക്ക് എത്തുന്നതിനും അവിടെ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനും സഹായകരമാകാൻ ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി നിലവിലുള്ളതിലും മികച്ചതാക്കുവാനാണ് ശ്രമം. ഇതിനായി വിവിധ പദ്ധതികൾ പരിഗണനയിലാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com