കോട്ടയം: ചങ്ങനാശേരിയിൽ ബൈപാസ് നിർമാണത്തിന് ഏറ്റെടുത്ത സ്ഥലത്തിനു വില നൽകാത്തതിനാൽ ജില്ലാ കലക്റ്ററുടെ 20ലക്ഷം രൂപ മതിപ്പ് വിലയുള്ള കാർ ഉൾപ്പെടെ അഞ്ചു സർക്കാർ വാഹനങ്ങൾ ജപ്‌തി ചെയ്തു. സ്ഥലം ഉടമകൾ നൽകിയ കേസിൽ കോട്ടയം സബ് കോടതിയുടെ ഉത്തരവിലാണു നടപടി.
ഏഴു പേർക്കായി 63 ലക്ഷം രൂപയാണ് കൊടുക്കാനുള്ളത്. ഇതിനിടെ ഹർജിക്കാരിൽ ഒരാൾ മരണപ്പെട്ടു. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും. ജില്ലാ കലക്റ്ററുടെ കാർ(20 ലക്ഷം), ആരോഗ്യ വകുപ്പിന്‍റെ ജീപ്പ് (7 ലക്ഷം), പൊലീസ് കംപ്ലെയ്‌ന്‍റ്സ് അഥോറിറ്റി അധ്യക്ഷന്‍റെ കാർ (20 ലക്ഷം), റവന്യൂ വകുപ്പിന്‍റെ രണ്ടു ജീപ്പുകൾ (13 ലക്ഷം) എന്നീ വാഹനങ്ങളാണ് ജപ്തി ചെയ്തത്. 63,28,380 രൂപയാണ് ആകെ കുടിശിക തുക.
ജില്ലാ എക്സിക്യുട്ടിവ് മജിസ്ട്രേട്ടിന്‍റെ പദവി ഉള്ളതിനാൽ കലക്‌റ്ററുടെ വാഹനം കോടതി പിടിച്ചെടുത്തില്ല. പക്ഷെ ജപ്തിയുടെ നിയമപരമായ നടപടികൾ തുടരും. മറ്റു വണ്ടികൾ പിടിച്ചെടുക്കും. ജപ്തി നടപടികൾ പൂർത്തിയാക്കി ഈ മാസം 20ന് മുമ്പ് റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവ്.