കൊച്ചി മെട്രൊ രണ്ടാം ഘട്ടം: രണ്ടു സ്റ്റേഷനുകൾ ഒഴിവാക്കാൻ നീക്കമെന്ന് ആശങ്ക

സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ രണ്ടു സ്റ്റേഷനുകൾ ഉൾപ്പെടുത്താത്തത് അവ്യക്തതയ്ക്ക് കാരണമാകുന്നു
പുരോഗമിക്കുന്ന രണ്ടാം ഘട്ടവും ആലോചനയിലുള്ള മൂന്നാം ഘട്ടവും ഉൾപ്പെടെയുള്ള കൊച്ചി മെട്രൊ മാപ്പ്.
പുരോഗമിക്കുന്ന രണ്ടാം ഘട്ടവും ആലോചനയിലുള്ള മൂന്നാം ഘട്ടവും ഉൾപ്പെടെയുള്ള കൊച്ചി മെട്രൊ മാപ്പ്.
Updated on

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രൊ രണ്ടാം ഘട്ടത്തിന്‍റെ സ്റ്റേഷന്‍ സംബന്ധിച്ച വിവരങ്ങളില്‍ വ്യക്തത പോരെന്ന് ആക്ഷേപം ഉയരുന്നു.

നിലവില്‍ ചെമ്പുമുക്ക്, പടമുകള്‍ സ്റ്റേഷനുകള്‍ ഒഴിവാക്കിയാണ് സ്ഥലം ഏറ്റെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ രണ്ട് സ്റ്റേഷനുകള്‍ ഒഴിവാക്കുന്നതിനുള്ള നീക്കമാണിതെന്ന ആശങ്ക സജീവമാണ്.

ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ഹൈബി ഈഡന്‍ എംപിയും ഉമാ തോമസ് എംഎല്‍എയും കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡിനോട് ആവശ്യപ്പെട്ടു. മെട്രോയുടെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ട് പോരുന്നു ജനപ്രതിനിധികളായ തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് എംപിയും എംഎല്‍എയും പറയുന്നു.

രണ്ടു സ്റ്റേഷനുകളിലും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇനിയും ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ കെഎംആര്‍എല്‍ സ്വീകരിക്കണമെന്ന് എംപിയും എംഎല്‍എയും ആവശ്യപ്പെട്ടു. രണ്ട് സ്റ്റേഷനുകള്‍ ഒഴിവാക്കാനാണ് നീക്കമെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

രണ്ടാം ഘട്ടത്തിന്‍റെ അവസാന സ്റ്റേഷന്‍ ഇടച്ചിറ ഇന്‍ഫോപാര്‍ക്ക് പാലത്തില്‍ നിന്നും ഇന്‍ഫോ പാര്‍ക്കിന്‍റെ മുന്‍ വശത്തേക്ക് മാറ്റുന്നതിന് ഹൈബി ഈഡന്‍ എം പി ഇടപെട്ടിരുന്നു. അടുത്ത ഘട്ടത്തില്‍ തൃപ്പൂണിത്തുറയുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com