കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ മഴക്കാറ് കണ്ടാൽ കോതമംഗലം - അടിമാലി റൂട്ടിൽ സഞ്ചരിക്കുന്നവരുടെ നെഞ്ചിനുള്ളിൽ തീയാണ്. ദേശീയപാതയിൽ കഴിഞ്ഞ ദിവസം ആറിടത്താണ് മരം വീണ് അപകടവും ഗതാഗത തടസവും ഉണ്ടായത്.
നേര്യമംഗലം വില്ലാഞ്ചിറയിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ റോഡരുകിൽ നിന്ന മരം കെഎസ്ആർടിസി ബസിനു മുകളിലേക്ക് വീണത് വെട്ടിമാറ്റി ക്കൊണ്ടിരിക്കെയാണ് രാജകുമാരിയിൽ നിന്നു കോതമംഗലത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഗർഭിണി ഉൾപ്പെടെയുള്ള നാലംഗ കുടുംബത്തിന് ദുരന്തം സംഭവിച്ചത്. ഒരാൾ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
2015 ജൂൺ 26 ന് 4 മണിക്ക് നെല്ലിമറ്റത്ത് സ്കൂൾ ബസിനു മുകളിലേക്ക് മരം വീണ് 5 പിഞ്ചു കുട്ടികൾ മരിച്ചിട്ട് 9 വർഷം തികയുന്നതിന് ഒരു ദിവസം മുൻപാണ് മറ്റൊരു ദുരന്തം സമീപത്തു തന്നെ സംഭവിച്ചത്.
നാട്ടുകാരും ജനപ്രതിനിധികളുമടക്കം പരാതിയറിയിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതാണ് അപകടങ്ങൾ പെരുകുന്നത്.
ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ നിരവധി പ്രദേശങ്ങളിൽ കാറ്റിലും, മഴയിലും മരം വീണിട്ടുണ്ട്. ചീയപ്പാറ കുത്തിന് സമീപം മരം വീണ് രണ്ട് കടകൾ ഭാഗികമായി തകർന്നു.