ദേശീയപാത 66 നിർമാണം, മഴ: ജനങ്ങൾ ആശങ്കയിൽ

2018ലെ സ്ഥിതി ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ
NH construction makes life difficult
ദേശീയപാത 66 ന്‍റെ വികസനവുമായി ബന്ധപ്പെട്ട് പറവൂരിന് സമീപം ചെറിയപള്ളിയിൽ നാഷണൽ ഹൈവേ അഥോറിറ്റി ഏറ്റടുത്ത സ്ഥലം മഴ പെയ്തതിനെത്തുടർന്ന് സഞ്ചാരയോഗ്യമല്ലാതായപ്പോൾ.Manu Shelly | Metro Vaartha

പറവൂർ: വേനൽമഴ അരങ്ങൊഴിയും മുൻപേ കാലവർഷം ഇങ്ങെത്തിക്കഴിഞ്ഞു. ദേശീയപാത പണി നടക്കുന്ന പറവൂർ മേഖലയിൽ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിലാണ്. മഴ പെയ്യുന്ന വെള്ളം ഒഴുകി പോവാനുള്ള മാർഗങ്ങളെല്ലാം കെട്ടിയടച്ചാണ് ദേശീയപാത നിർമാണം നടക്കുന്നത്.

2018ലെ സ്ഥിതി ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. വടക്കേക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി, വരാപ്പുഴ, പറവൂർ നഗരസഭാ പ്രദേശങ്ങളിലാണ് റോഡ് പണി നടക്കുന്നത്. ഒട്ടേറെ തോടുകളും ചെറുപുഴകളുമുള്ള മേഖല എന്ന സവിശേഷത ഈ പ്രദേശത്തിനുണ്ട്. മഴ പെയ്യുന്ന വെള്ളമൊക്കെ സുഗമമായി ഒഴുകി അറബിക്കടലിലേക്ക് എത്തിക്കാനുള്ള പുഴകളും കായലുകളും ഒക്കെ ഈ പ്രദേശത്തിന്‍റെ പ്രത്യേകതകളാണ്. പക്ഷേ, ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. വെള്ളമൊഴുകിപ്പോകാനുള്ള തോടുകൾ പലതും അടച്ചു.

ഭൂനിരപ്പിൽ നിന്നും ഒരടിയും രണ്ടടിയും ഒക്കെ ഉയരത്തിലാണ് പലയിടത്തും ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി കാനകൾ നിർമിച്ചിട്ടുള്ളത്. അശാസ്ത്രീയമായി നിർമിച്ചിട്ടുള്ള കാനകളിലൂടെ വെള്ളമൊഴുകി പോകാനുള്ള സാധ്യത ഇല്ല. മഴതിമിർത്തു പെയ്തതോടെ ദേശീയപാത നിർമാണം നടക്കുന്ന പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി.

മഴക്കാലപൂർവ ശുചീകരണ പരിപാടി വെറും ചടങ്ങ് മാത്രമായി മാറി. ദേശീയപാതയുടെ ഭാഗമായിട്ടുള്ള കുരിയാപ്പിള്ളി പാലം നിർമിക്കുന്നതിനായി പുഴ പൂർണമായും മണ്ണിട്ട് നികത്തിയ നിർമാണ കമ്പനിയുടെ നടപടിയിൽ പ്രതിഷേധം വ്യാപകമാണ്.

ഇതുമൂലം കുരിയാപ്പിള്ളിയിൽ നിന്നും പടിഞ്ഞാറോട്ട് പുഴയിലെ നീരൊഴുക്ക് നിലച്ചു. മലവെള്ളം കൂടി വന്നാൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ പുഴ കരകവിയും എന്ന കാര്യത്തിൽ സംശയമില്ല. കാലവർഷം ശക്തമായാൽ വടക്കേക്കര ചേന്ദമംഗലം, ചിറ്റാറ്റുകര പഞ്ചായത്തുകളുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകും. സർക്കാരിന്‍റെ പിന്തുണയുള്ളതിനാൽ തങ്ങൾക്ക് തോന്നിയത് പോലെ കാര്യങ്ങൾ ചെയ്യുമെന്ന മനോഭാവത്തിലാണ് കരാർ കമ്പനിക്കാർ.

Trending

No stories found.

Latest News

No stories found.