
അങ്കമാലി: കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്കെത്തുന്നതിൽ സർവകക്ഷി ജനകീയ പ്രതിഷേധ സമരവുമായി നാട്ടുകാർ രംഗത്തിറങ്ങുന്നു. ഏഴാറ്റുമുഖം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിലേക്ക് വെള്ളിയാഴ്ച രാവിലെ മാർച്ചും ധർണയും സംഘടിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.
രാവിലെ 10ന് ഏഴാറ്റുമുഖം പള്ളിപ്പടി ജംക്ഷനിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭി ക്കും. തുടർന്ന് റെയ്ഞ്ച് ഓഫിസിനു മുന്നിൽ നടത്തുന്ന ധർണയെ ജനപ്രതിനിധികളും രാഷ്ട്രീയ-മത-സാംസ്‌കാരിക പരിസ്ഥിതി പ്രവർത്തകരും അഭിസംബോധന ചെയ്യും.
ജനിച്ചുവളർന്ന നാട്ടിൽ സ്വസ്ഥമായി ജീവിക്കാൻ പറ്റാത്ത അവസ്ഥയി ലാണ് ഏഴാറ്റുമുഖം എന്നു പ്രക്ഷോഭകർ പറയുന്നു. മുന്നൂർപ്പിള്ളി - കട്ടിംഗ് നിവാസികളുടെ വീട്ടുമുറ്റം വരെ കാട്ടാനകൾ എത്തിതുടങ്ങി. വളരെ ഭീതിയിലാണ് പ്രദേശവാസികൾ ജീവി ക്കുന്നത്. ഒരായുസിന്‍റെ സമ്പാദ്യവും, എല്ലുമുറിയെ പണിയെടുത്തുണ്ടാക്കുന്ന കാർഷിക വിളകളും കാട്ടാനയും കാട്ടു പന്നിയും നശിപ്പിക്കുന്നു. രാത്രിയെന്നോ, പകലന്നോ വ്യാത്യാസമില്ലാതെ കാട്ടാനകൾ നാട്ടിൽ വിലസുകയാണെന്നും നാട്ടുകാർ പറയുന്നു.
വനം വകുപ്പ് ഉദ്യോസ്ഥർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആരോപണം. വന്യമൃഗശല്യം തടയാൻ ഫലപ്രദമായ ഒരു നടപടികളും ഇവർ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
വനസംരക്ഷണസമിതിയെ നോക്കുകുത്തുയാക്കി ഉദ്യോഗസ്ഥഭരണം അരങ്ങുതകർക്കുകയാണ്. ഉദ്യോഗസ്ഥർക്ക് ഓശാനപാടുന്നവർക്ക് സകല സൗകര്യങ്ങളും ചെയ്‌തുകൊടുക്കുകയാണ് ഇക്കൂട്ടരെന്നും സമര സമിതി നേതാക്കൾ.
ജനപക്ഷ താത്പര്യങ്ങൾ സംരക്ഷിക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിനെതിരേ ശക്തമായ താക്കീത് നൽകിക്കൊണ്ട്, വന്യജീവിശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങുകയാണെന്ന് സംഘാടകസമിതിക്കുവേണ്ടി ഏഴാറ്റുമുഖം വാർഡ് മെംബർ ജോണി മൈപ്പാൻ, കൺവീനർ കെ.പി. പോളി എന്നിവർ അറിയിച്ചു.