

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പൂട്ടിയിട്ട പതിനെട്ടുകാരനെ പൊലീസ് പിടികൂടി
ഇടുക്കി: സ്കൂളിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പൂട്ടിയിട്ട പതിനെട്ടുകാരനെ പൊലീസ് പിടികൂടി. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരാണ് സംഭവമുണ്ടായത്. ഇടമറുക് സ്വദേശി ഏലംതാനത്ത് വീട്ടിൽ ശ്രീഹരിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
രാവിലെ സ്കൂളിലേക്കു പോയ 14 വയസുകാരിയുടെ പിന്നാലെ ഓട്ടോയിലെത്തിയ ശ്രീഹരി ബലമായി കുട്ടിയെ ഓട്ടോയിൽ പിടിച്ചുകയറ്റി കൊണ്ടു പോകുകയായിരുന്നു.
അതിനു ശേഷം പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെ പൂട്ടിയിട്ടു. കരിമണ്ണൂർ പൊലീസെത്തിയാണ് പെൺകുട്ടിയെ രക്ഷിച്ച് വീട്ടിലെത്തിച്ചത്. യുവാവ് കുട്ടിക്ക് പിന്നാലെ പ്രണയാഭ്യർഥനയുമായി നടക്കുകയായിരുന്നു.
പെൺകുട്ടിയെ ശല്യം ചെയ്തിന് നേരത്തേയും ശ്രീഹരിക്കെതിരേ പരാതി വന്നിരുന്നു. എന്നാൽ, അന്ന് ശ്രീഹരിക്ക് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയച്ചതാണ്.
പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയാണ് പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പെൺകുട്ടിയെ രക്ഷപെടുത്തിയത്.