കോട്ടയം: വീട്ടിൽനിന്നും ഇറങ്ങി വഴിതെറ്റിയ 4 വയസുകാരനെ നിമിഷങ്ങൾക്കകം വീട്ടിൽ തിരികെയെത്തിച്ച് കോട്ടയം ഈസ്റ്റ് പൊലീസ്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കോട്ടയം റബർ ബോർഡിന് സമീപം താമസിക്കുന്ന ബീഹാർ സ്വദേശികളായ ദമ്പതികളുടെ വീട്ടിൽ, കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയാണ് വീട്ടിൽ നിന്നും ഇറങ്ങി കഞ്ഞിക്കുഴി ഭാഗത്തേക്ക് നടന്നത്.
കഴിഞ്ഞ 8വർഷമായി ഇവിടെ താമസിക്കുന്ന ദമ്പതികളുടെ വീട്ടിൽ ഇവരുടെ സഹോദരിയും ഭർത്താവും ഇന്നലെ വിരുന്നിന് എത്തിയിരുന്നു. ഇവരുടെ 3 കുട്ടികളിൽ രണ്ടാമത്തെയാളാണ് വീടുവിട്ടിറങ്ങിയ ആൺകുട്ടി. വീട്ടില്‍ നിന്നും ഇറഞ്ഞാൽ, പൊന്‍പള്ളി ഭാഗത്തേക്ക് നടന്ന കുട്ടി പിന്നീട് വഴിയറിയാതെ റോഡിൽ കരഞ്ഞു നിൽക്കുകയായിരുന്നു. ഇത് കണ്ട് നാട്ടുകാർ വിവരം ഉടൻ തന്നെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഈസ്റ്റ് പൊലീസ് ഉടനടി സ്ഥലത്തെത്തുകയും, കുഞ്ഞിന്റെ സംസാരത്തിൽ നിന്നും അന്യസംസ്ഥാന സ്വദേശികളുടെ കുട്ടിയാണെന്ന് മനസിലാക്കുകയും ചെയ്തു.
പിന്നീട് പൊലീസ് സമീപ പ്രദേശങ്ങളിലായി നിരവധി വീടുകൾ കയറിയിറങ്ങി കുട്ടിയുടെ മാതാപിതാക്കളെ തെരഞ്ഞു. ഇതിനിടയിൽ കുട്ടിയുടെ മാതാപിതാക്കളും കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരുന്നു. ഇവർ പൊലീസിൽ പരാതി നൽകുവാൻ തുടങ്ങുന്നതിനിടയിൽ തന്നെ പൊലീസ് കുട്ടിയുമായി ഇവരുടെ വീട്ടിലെത്തി മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറുകയായിരുന്നു. കാണാതായ കുട്ടിയെ നിമിഷങ്ങൾക്കകം തിരികെ മാതാപിതാക്കൾക്ക് നൽകിയതിന്റെ ചാരിതാർഥ്യത്തിലാണ് പൊലീസ് മടങ്ങിയത്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ, സി.പി.ഓ മാരായ പ്രതീഷ് രാജ്, അനിക്കുട്ടൻ, രമേശൻ ചെട്ടിയാർ, അജിത്ത് ബാബു, സുരമ്യ എന്നിവരായിരുന്നു കുട്ടിയെ കണ്ടെത്തി തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചത്.