തൃക്കാക്കര: പുകപരിശോധനയിൽ എല്ലാ വാഹനങ്ങൾക്കും ഒരേ റീഡിംഗ് നൽകിയ പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.
എറണാകുളം സൗത്ത് പാലത്തിന് സമീപത്തെ ഇമ്മാനുവേൽ പുക പരിശോധന പരിശോധന കേന്ദ്രത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അവിടെ പരിശോധനക്കെത്തിയ നൂറുകണക്കിന് വാഹനങ്ങൾക്കെല്ലാം പൂജ്യം റീഡിങ് കണ്ടെത്തിയതിനെത്തുടർന്ന് പരിവാഹൻ വെബ്സൈറ്റിൽ നിശ്ചിത ഇടവേളയില്ലാതെ നടന്ന പരിശോധനയിൽ ട്രാൻസ്‌പോർട് കമ്മീഷണറുടെ സ്‌കോഡ് എറണാകുളം ആർ.ടി.ഓ മനോജിനെ അറിയിക്കുകയായിരുന്നു.
ആടിഓയുടെ നിർദേശത്തെത്തുടർന്ന് എ.ആർ. രാജേഷ്, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ സ്ഥാപനത്തിൽ പുക പരിശോധിക്കാനുപയോഗിക്കുന്ന കുഴൽ മാറ്റി അനധികൃതമായി ചെറിയ കുഴൽ പിടിപ്പിച്ചതായി കണ്ടെത്തി.
സ്ഥാപനത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ആർ.ടി ഓക്ക് റിപ്പോർട്ട് സമർപ്പിച്ചു.കൂടാതെ പുക പരിശോധന ഉപകരണം നൽകിയ കമ്പനിയോട് വിശിദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.