തിരുവനന്തപുരം: പൂവച്ചൽ ഖാദർ മലയാളികൾ ഹൃദയത്തിൽ ചേർത്തുവെച്ചിട്ടുള്ള നിരവധി ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപിയായിരുന്നുവെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അഭിപ്രായപ്പെട്ടു. പൂവച്ചൽഖാദറിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പൂവച്ചൽഖാദർ കൾച്ചറൽ ഫോറം സംഘടിപ്പിച്ച പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ ദൃശ്യമാധ്യമ പുരസ്ക്കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുരാഗം നിറഞ്ഞ പാട്ടുകളിലൂടെ, പൊന്നും തേനും വയമ്പുമെല്ലാം മലയാളിക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ്പൂവച്ചൽഖാദറെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ഐ .ബി സതീഷ് എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. കൾച്ചറൽഫോറം പ്രസിഡൻ്റ് പൂവച്ചൽസുധീർ സ്വാഗതം പറഞ്ഞു.
ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ,അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി ജയചന്ദ്രൻ, മുൻമന്ത്രി പന്തളം സുധാകരൻ, കവി മുരുകൻ കാട്ടാക്കട, ഡോ.എം.ആർ തമ്പാൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ചലച്ചിത്ര താരം സൈജുകുറുപ്പ് ,മുഹമ്മദ് ആസിഫ്, അജിത്ത് വട്ടപ്പാറ, കെ.പി.ഹരികുമാർ, എം.എൻ.ഗിരി ,ഷമീജ് കാളികാവ്, പാപ്പനംകോട് അൻസാരി, കൾച്ചറൽ ഫോറം ഭാരവാഹികളായ അനുജ എസ്, ദുനുംസ് പേഴുംമൂട്, നിത്യ റ്റി.എ, അൻസാർ കായംകുളം തുടങ്ങിയവർ സംസാരിച്ചു.
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പൂവച്ചൽ ഖാദർ പുരസ്ക്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് സമ്മാനിച്ചു.