കോതമംഗലം : കോതമംഗലം നഗരസഭാ കാര്യാലയത്തിന് മുന്നിൽ മാംസ വ്യാപാരിയുടെ സമരം. കോതമംഗലം മലയൻകീഴ് -കോഴപ്പിള്ളി ബൈപാസിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബിസ്മില്ല ബീഫ് ഷോപ്പ് അന്യായമായി അടച്ചുപൂട്ടിയ കോതമംഗലം നഗരസഭ അധികാരികളുടെ പ്രതികാര നടപടിക്കെതിരെ മരണം വരെ സമരം ചെയ്യുമെന്നാണ് നെല്ലിക്കുഴി നരീക്കാമറ്റം ഷംസുദ്ദീന്‍റെ നിലപാട്. പൊതുപ്രവർത്തകൻ കൂടിയായ ഷംസുദ്ദീനോട് സിപിഎം നേതൃത്വവും, എൽ ഡി എഫ് ഭരിക്കുന്ന നഗരസഭയിലെ അധികാരികളും, പോലീസും ചേർന്ന് പ്രതികാരം തീർക്കുകയാണെന്നാണ് ഇദ്ദേഹത്തിന്‍റെ ആക്ഷേപം.
കഴിഞ്ഞ 6 മാസക്കാലമായി കോതമംഗലം മുനിസിപ്പാലിറ്റി പരിധിയിൽ പ്രവർത്തിക്കുന്ന ബിസ്മില്ല ബീഫ് സ്റ്റാൾ എന്ന സ്ഥാപനത്തിന് ലൈസൻസിന് വേണ്ടി പല വട്ടം മുനിസിപ്പൽ അധികാരികളെ സമീപിച്ചപ്പോൾ മുനിസിപ്പാലിറ്റിയിൽ സ്ളോട്ടർ ഹൗസ് ഇല്ലാത്തതിനാൽ ലൈസൻസ് നൽകാൻ കഴിയില്ല എന്നായിരുന്നു അധികാരികളുടെ മറുപടിയെന്ന് ഷംസുദ്ദീൻ പറയുന്നു.
മുഖ്യമന്ത്രിയുടെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് സിപിഎം , ഡി വൈ എഫ് ഐ പ്രവർത്തകർ ചേർന്ന് നെല്ലിക്കുഴി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അലി പടിഞ്ഞാറേച്ചാലിയെ ആക്രമിച്ച കേസിൽ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഇടപ്പെട്ടതാണ് ഇത്തരം ഒരു പ്രതികാര നടപടിക്ക് കാരണം എന്നാണ് ഷംസുദ്ദീൻ നരീക്കമറ്റത്തിന്‍റെ ആരോപണം.