
ചാലക്കുടി: പ്രളയ ഭീഷണി ഇല്ലാതാക്കാന്‍ പഠനം നടത്തുന്ന വിദഗ്ധ സംഘം ചാലക്കുടിപ്പുഴയുടെ പ്രളയ ഭീതിയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ചാലക്കുടി നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് 11 ലക്ഷം രുപ ചെലവാക്കി സെന്‍ട്രല്‍ സിഡബ്ല്യൂആര്‍ഡിഎമ്മിനെ (ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലവ്‌മെന്‍റ് ആൻഡ് മാനേജ്‌മെന്‍റ്) പഠനച്ചുമതല ഏല്‍പ്പിച്ചിരുന്നു.
കഴിഞ്ഞ വേനല്‍ക്കാലത്ത് പുഴ കേന്ദ്രീകരിച്ച് സംഘം പഠനം നടത്തിയിരുന്നു. മാർച്ചില്‍ പഠന റിപ്പോര്‍ട്ട് നഗരസഭയ്ക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ചാലക്കുടിയിലെ പ്രളയ ഭീഷണി നേരിടാനുള്ള പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
കാലവര്‍ഷം ഇത്തവണ ദുർബലമായതിനാല്‍ വേണ്ട രീതിയില്‍ പഠനം നടത്താന്‍ സാധിച്ചില്ല. ചാലക്കുടിയില്‍ നിന്ന് വേഗം വെള്ളം കയറുന്ന പ്രദേശമായ പറയന്‍ തോട്, സമീപ പ്രദേശം, കുട്ടാടന്‍ പാടവും പ്രദശവും സ്വാന്തനം തോടും സമീപ പ്രദേശങ്ങളും ചാലക്കുടി റെയ്ൽവേ അടിപ്പാത ഭാഗം തച്ചുടപ്പറമ്പ്, പാസ്‌ക്കല്‍ റോഡ്. മരിയ റോഡ്, കോട്ടാറ്റ് തുടങ്ങിയ ഭാഗങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
കുട്ടാടന്‍ പാടശേഖരത്തില്‍ ചീപ്പ് പോലുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ച് പുഴയില്‍ നിന്ന് വെള്ളം കയറുന്നത് ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇവരുടെ നേതൃത്വത്തില്‍ പഠനം നടത്തുന്നത്. വര്‍ഷക്കാലം തുടങ്ങിയാല്‍ ഏറ്റവും ആദ്യവും കൂടുതല്‍ തവണ വെള്ളം കയറുന്നതുമായ കുട്ടാടന്‍ പാടം പോലുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്.
2018ലെ പ്രളയത്തെ തുടര്‍ന്ന് ചാലക്കുടിയാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ച പ്രദേശങ്ങളിലൊന്ന്. ഇനി അത്തരത്തിലൊരു പ്രളയ ഭീഷണി ചാലക്കുടിയില്‍ ഇല്ലാതിരിക്കാനാണ് നഗരസഭ ഇത്തരമൊരു പഠനം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. കേരളത്തിലെ ഈ മേഖലയിലെ വിദഗ്ധരാണ് ഇപ്പോള്‍ പഠനം നടത്തുന്ന സംഘം. പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞ ടി.കെ ദൃശ്യ, ശാസ്ത്രജ്ഞ ഡോണ്‍ സെബാസ്റ്റ്യന്‍, പ്രൊജക്ട് സ്റ്റാഫുകളായ മുഹമ്മദ് ആദിന്‍, നെബിന്‍ പി.കെ ടെക്‌നികല്‍ സ്റ്റാഫ് ചന്ദ്രന്‍ കൊളപ്പാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാലക്കുടി പുഴ കേന്ദ്രീകരിച്ച് പഠനം നടത്തുന്നത്. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍.