കൊച്ചി: തൃപ്പുണിത്തുറ ഏരൂരില്‍ വാടക വീട് ഒഴിഞ്ഞപ്പോള്‍ കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും. വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായ ഷണ്‍മുഖന്‍ എന്ന എഴുപതുകാരനാണ് ഭക്ഷണം പോലും കിട്ടാതെ, പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി രണ്ട് ദിവസം നരകിച്ച് കഴിഞ്ഞത്. രണ്ട് ദിവസമായി ഭക്ഷണം ലഭിക്കാതെ അവശനിലയിലായ ഷണ്‍മുഖനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
ഭക്ഷണം കിട്ടാതെ യൂറിൻ ബാഗ് പോലും മാറ്റാനാകാതെ കിടന്ന കിടപ്പിലായിരുന്നു വയോധികന്‍. മകൻ അജിത്തും രണ്ട് പെൺമക്കളുമുണ്ട് ഷൺമുഖന്. ഇവർ തമ്മിൽ കുടുംബപ്രശ്നവും സാമ്പത്തിക തർക്കങ്ങളുമുണ്ടെന്നായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാൽ ഈ കുരുക്കിൽ പെട്ട് ജീവിതം നരകമായത് എഴുപത് പിന്നിട്ട ഷൺമുഖനായിരുന്നു. കൗൺസിലറുടെ പരാതിയിലാണ് തൃപ്പൂണിത്തുറ പൊലീസ് മകനെതിരെ കേസെടുത്തത്. സംഭവത്തില്‍ അജിത്തോ പെൺമക്കളോ പൊലീസിനോട് പ്രതികരിക്കാൻ തയാറായിട്ടില്ല.
കഴിഞ്ഞ 10 മാസമായി ഏരൂരിലെ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു ഷണ്‍മുഖനും മകനും കുടുംബവും താമസിച്ചിരുന്നത്.വൈറ്റില സ്വദേശി ഷൺമുഖൻ അപകടത്തിൽപെട്ട് കിടപ്പിലായതാണ്. വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട് വീട്ടുടമയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതോടെ വീട്ടുടമ പൊലീസില്‍ പരാതിയും നല്‍കി. ഇതിനു പിന്നാലെയാണ് അച്ഛനെ ഉപേക്ഷിച്ച് മകന്‍ വീട്ടുസാധനങ്ങളുമായി മുങ്ങിയത്. വീട് ഒഴിയുന്ന കാര്യം വീട്ടുടമയെ അറിയിക്കുക പോലും ചെയ്തില്ല.
അജിത്തിനെ കൂടാതെ രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട് ഷണ്‍മുഖന്. ഇവരെ ബന്ധപ്പെട്ടെങ്കിലും അച്ഛനെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. ഉപേക്ഷിച്ച് പോയ മകനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ചികിത്സയ്ക്കു ചെലവായ പണം സംബന്ധിച്ച് മക്കള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. വിഷയത്തിൽ സബ് കളക്ടറോട് എറണാകുളം ജില്ല കളക്ടർ റിപ്പോർട്ട് തേടി. വയോജന സംരക്ഷണ ചട്ടം പ്രകാരം നിയമനടപടികൾ എടുക്കാനാണ് തീരുമാനം. രണ്ട് ദിവസമായി ഭക്ഷണം ലഭിക്കാതെ അവശനിലയിലായ ഷണ്‍മുഖനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.