
വാഹനമിടിച്ച് വിദ‍്യാർഥിനിക്ക് പരുക്കേറ്റ സംഭവം; അധ‍്യാപികയുടെ ഡ്രൈവിങ് ലൈസൻസ് സസപെൻഡ് ചെയ്തു
മലപ്പുറം: എംഎസ്പി സ്കൂളിലെ അധ‍്യാപികയുടെ വാഹനമിടിച്ച് വിദ‍്യാർഥിനിക്കു പരുക്കേറ്റ സംഭവത്തിൽ അധ‍്യാപികയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസറാണ് അധ‍്യാപികക്കെതിരേ നടപടിയെടുത്തത്. ഡ്രൈവിങ് പരിശീലനത്തിനായി അഞ്ച് ദിവസത്തേക്ക് അധ‍്യാപികയെ എടപ്പാൾ ഐഡിറ്റിആർലേക്ക് അയയ്ക്കും.
കഴിഞ്ഞ 17-ാം തീയതിയായിരുന്നു സംഭവം. സ്കൂൾ ഗ്രൗണ്ടിൽ വച്ച് അധ‍്യാപികയുടെ വാഹനം വിദ‍്യാർഥിനിയുടെ കാലിൽ ഇടിക്കുകയായിരുന്നു. കാലിന് മൂന്നിടങ്ങളിൽ പൊട്ടലുണ്ടായി. എന്നാൽ മതിൽ ഇടിഞ്ഞു വീണാണ് അപകടമുണ്ടായതെന്ന് പറയാനായിരുന്നു സ്കൂൾ അധികൃതർ നിർദേശിച്ചത്.
ആശുപത്രിയിലെത്തിക്കാൻ വൈകിയതായും കേസ് കൊടുക്കരുതെന്ന് അധ‍്യാപിക ആവശ‍്യപ്പെട്ടതായും ആരോപിച്ച് വിദ‍്യാർഥികൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്നാണ് നിലവിൽ ആർടിഒ നടപടി സ്വീകരിച്ചിരിക്കുന്നത്.