കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്നുള്ള 278 തീർത്ഥാടകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് ജിദ്ദയിലേക്ക് യാത്ര തിരിച്ചു. 279 പേരാണ് പോകേണ്ടിയിരുന്നതെങ്കിലും ഒരാളുടെ യാത്ര റദ്ദായതായി ഹജ്ജ് സെൽ ഓഫീസർ അറിയിച്ചു.
സൗദി എയർലൈ ൻസിന്റെ എസ്.സി. 3783 നമ്പർ വിമാനത്തിൽ 150 പുരുഷന്മാരും 128 സ്ത്രീകളുമാണ് യാത്രതിരിച്ചിട്ടുള്ളത്. ഇതേ വിമാനത്തിൽ തീർത്ഥാടകർക്ക് ഗൈഡായി കേരള പോലീസിൽ നിന്നുള്ള മുവാറ്റുപുഴ സ്വദേശി പി.എ. മനാഫും യാത്ര തിരിച്ചിട്ടുണ്ട്.
ആദ്യവിമാനത്തിൽ യാത്ര തിരിക്കേണ്ട ഹാജിമാർ സഞ്ചരിച്ച ബസ് രാവിലെ 8 ന് ക്യാമ്പ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം പി യും എം എൽ എ മാരായ മുഹമ്മദ് മൊഹ്സിനും അൻവർ സാദത്ത് എം എൽ എയും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
നെടുമ്പാശ്ശേരി ഹജ്ജ് കമ്മിറ്റി ജനറൽ കൺവീനർ എ സഫർ കയാൽ, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, പി.പി മുഹമ്മദ് റാഫി , പി.ടി. അക്ബർ, അഡ്വ. ബി.എ അബ്ദുൾ മുത്തലിബ്, ടി.എം. സക്കീർ ഹുസൈൻ മുൻ ഹജ്ജ് കമ്മിറ്റിയംഗങ്ങളായ അനസ് ഹാജി, എച്ച് മുസമ്മിൽ ഹാജി, സി.ഹൈദ്രോസ് ഹാജി, മുഹമ്മദ് കുഞ്ഞ് മുച്ചത്ത്, നെടുമ്പാശ്ശേരി ഹജ്ജ് കമ്മിറ്റി കോ- ഓഡിനേറ്റർ സലീം, ഹജ്ജ് സ്പെഷ്യൽ ഓഫീസർ യു അബ്ദുൾ കരീം, സിയാൽ ഡയറക്ടർ ജി. മനു, സൗദി എയർലൈൻസ് സ്റ്റേഷൻ ഇൻ ചാർജ് എസ് സ്മിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ക്യാമ്പിൽ ചേർന്ന സംഗമത്തിന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നേതൃത്വം നൽകി. ഹജ്ജ് സെൽ ഓഫീസർ എം. എൻ ഷാജി ഹാജിമാർക്കായി ക്ലാസെടുത്തു.