മോദി 'ഗ്യാരന്‍റി' പാലിച്ചു: പൂര നഗരിക്ക് ആഘോഷ രാവ്

പാർലമെന്‍റിൽ ബിജെപിക്ക് കേരളത്തിൽ ആദ്യ അക്കൗണ്ട് തുറന്ന് കൊടുത്ത സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കി ജനങ്ങൾക്ക് നൽകിയ ഉറപ്പ് ബിജെപി നടപ്പാക്കി
മോദി 'ഗ്യാരന്‍റി' പാലിച്ചു: പൂര നഗരിക്ക് ആഘോഷ രാവ്
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവർക്കൊപ്പം സുരേഷ് ഗോപി.

എം.എ. ഷാജി

തൃശൂർ: 'തൃശൂരിന് ഒരു കേന്ദ്ര മന്ത്രി- മോദി ഗ്യാരന്‍റി'. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ തൃശൂർ മണ്ഡലത്തിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സിലെ വാക്കുകൾ. പാർലമെന്‍റിൽ ബിജെപിക്ക് കേരളത്തിൽ ആദ്യ അക്കൗണ്ട് തുറന്ന് കൊടുത്ത സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കി ജനങ്ങൾക്ക് നൽകിയ ഉറപ്പ് ബിജെപി നടപ്പാക്കി.

തൃശൂരിൽ സുരേഷ് ഗോപിയിലൂടെ കേരളത്തിൽ താമര വിരിഞ്ഞതിന്‍റെ ആഹ്ലാദത്തിലായിരുന്ന ബിജെപി പ്രവർത്തകർക്ക് അദ്ദേഹം കേന്ദ്ര മന്ത്രി കൂടിയായപ്പോൾ സന്തോഷം ഇരട്ടിയായി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ നഗരത്തിലടക്കം മണ്ഡലത്തിലുടനീളം എൻഡിഎ, ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന പ്രകടനത്തിൽ സ്ത്രീകളുൾപ്പെടെ ആയിരങ്ങൾ അണിചേർന്നു. വിവിധ സ്ഥലങ്ങളിൽ പായസ വിതരണം ഉണ്ടായി.

കേന്ദ്രത്തിൽ വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. നേരത്തേ വാക്കു നൽകിയ സിനിമകൾ പൂർത്തിയാക്കാനുള്ളതിനാൽ തത്കാലം എംപിയായി മാത്രം തുടരാനാണ് താത്പര്യമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടതിനാൽ ആശങ്കയിലായിരുന്നു ബിജെപി പ്രവർത്തകർ. അനിശ്ചിതത്തിനൊടുവിൽ അദ്ദേഹം കേന്ദ്ര മന്ത്രിയായതോടെ നാടും നഗരവും ആഹ്ലാദത്തിലായി.

കേന്ദ്ര നേതൃത്വത്തിന് ഏറെ പ്രിയപ്പെട്ടയാളാണ് സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി 2 തവണയാണ് സുരേഷ് ഗോപിക്കായി തൃശൂരിലെത്തിയത്. 2019ലെ പരാജയത്തിൽ പതറാതെ വീണ്ടും അങ്കത്തിനിറങ്ങി കഠിന പരിശ്രമത്തിലൂടെ സുരേഷ് ഗോപി നേടിയ അത്യുജ്വല വിജയത്തിനുള്ള സ്നേഹ സമ്മാനം കൂടിയാണ് കേന്ദ്ര മന്ത്രി സ്ഥാനം.

കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി വേണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെ തുടര്‍ന്നാണ് കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചത്. 6 വർഷം എംപിയായി സീനിയോറിറ്റിയുള്ളതിനാൽ കേന്ദ്ര മന്ത്രി സ്ഥാനം സുരേഷ് ഗോപിക്ക് അർഹതയ്ക്കുള്ള അംഗീകാരം.

Trending

No stories found.

Latest News

No stories found.