മട്ടാഞ്ചേരി: മാലിന്യവും ഭീതിയും മൂലം വിനോദ സഞ്ചാരികൾ ഫോർട്ട് കൊച്ചി തീരത്തെ കൈയൊഴിയുന്നു. പടയോട്ടങ്ങളും സ്വാതന്ത്ര്യ സമര സമ്മേളനവും യോഗങ്ങളും ആഘോഷങ്ങളുമായി ചരിത്രത്തിൽ ഇടംപിടിച്ചിട്ടുള്ള തീരമാണ് വിനോദ സഞ്ചാരികൾക്ക് അന്യമായിക്കൊണ്ടിരിക്കുന്നത്. 2010 - 2020 കാലഘട്ടത്തിൽ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആകർഷണങ്ങളിലൊന്നായിരുന്നു ഇവിടം. എന്നാൽ, ഇന്ന് ട്രാവൽ ബ്ലോഗുകളിൽ പോലും കൊച്ചിയുടെ ചരിത്ര തീരത്തിന് ഇടമില്ലാതായിരിക്കുന്നു. കടപ്പുറത്തെ മാലിന്യങ്ങൾ വിദേശികൾ ശുചിയാക്കുന്ന വാർത്തകൾ വിദേശ രാജ്യങ്ങളിൽ പോലും പ്രചരിച്ചത് കൊച്ചിയുടെയാകെ വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയാകും.
കടപ്പുറത്ത് അടിഞ്ഞുകൂടുന്ന പോള - പായൽ മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും ലഹരി ഉപയോഗത്തിന്‍റെ അവശിഷ്ടങ്ങളും ദുർഗന്ധം വമിക്കുന്ന ചെറു ജലാശയങ്ങളും നടപ്പാതകൾ വരെ കൈയടക്കുന്ന ഇഴജന്തുക്കളും തെരുവ് നായ്ക്കളും സമൂഹ വിരുദ്ധരുമെല്ലാം ഇതിലേക്ക് അവരവരുടേതായ സംഭാവനകൾ ചെയ്യുന്നു. എല്ലാത്തിനും പുറമേ, രാത്രിയായാൽ സ്ട്രീറ്റ് ലൈറ്റുകൾ കത്താതെ തീരമാകെ ഇരുട്ടിലാകുന്ന അവസ്ഥയും.
സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പൈതൃകനഗരിയും, സീറോ വേസ്റ്റ് തീര പട്ടികയിലുമുള്ള തീരവുമാണ് ഫോർട്ട് കൊച്ചി കടപ്പുറം. കോടികൾ ചെലവഴിച്ചുള്ള വികസന പദ്ധതികളാണ് ഇവിടത്തേക്കു വേണ്ടി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. എന്നാൽ, അതെല്ലാം അഴിമതിയുടെയും അവഗണനയുടെയും പിടിപ്പുകേടിന്‍റെയും വിളനിലങ്ങൾ മാത്രമായി മാറുന്നതാണ് കൊച്ചി കടപ്പുറത്തെ ദുരിതക്കാഴ്ചയ്ക്ക് ഇടയാക്കുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസെറ്റി, കെഎംആർഎൽ, സംസ്ഥാന - ജില്ലാ ടൂറിസം വകുപ്പുകൾ എന്നിവരുടെ നവീകരണങ്ങൾ, നഗരസഭാ പ്രവർത്തനങ്ങൾ എന്നിവ കോടികളാണ് ചെലവഴിക്കുന്നത്. തീരദേശ സംരക്ഷണത്തിൽ അധികൃതർ കാണിക്കുന്ന അവഗണന തിരിച്ചടിയാകുകയും ചെയ്യുന്നു.
ഒഴിവുകാലങ്ങളിലും ടൂറിസം സീസണിലും പ്രതിദിനം ആയിരങ്ങളാണ് കൊച്ചിയിലെത്തിയിരുന്നത്. ഇവരെ ആശ്രയിച്ച് മുന്നൂറിലേറെ ചെറുകിട കച്ചവടക്കാർ, ഓട്ടോ - ടാക്സി തൊഴിലാളികൾ, ഹോം സ്റ്റേകൾ തുടങ്ങി വിവിധ മേഖലകൾ പ്രവർത്തിക്കുന്നു. തീരദേശത്തിന്‍റെ ദുരവസ്ഥ കാരണം സഞ്ചാരികൾ കുറയുന്നത് ഇവരുടെ ജീവിതത്തിലും കരിനിഴൽ വീഴ്ത്തുയയാണ്.
വികസന പദ്ധതികളുടെ പരസ്പരം സംയോജനമില്ലായ്മയും തീര സംരക്ഷണത്തിലുണ്ടാകുന്ന തിരിച്ചടിയും കൊച്ചിക്ക് തീരദേശത്തെ വിസ്മൃതിയിലാക്കുമെന്നാണ് കച്ചവടക്കാരും പഴമക്കാരും ആശങ്ക പ്രകടിപ്പിക്കുന്നത്. കൊച്ചി തീരസംരക്ഷണത്തിൽ അടിയന്തിരമായി ശാസ്ത്രീയവും ദീർഘ വീക്ഷണത്തോടെയുമുള്ള കർമ പദ്ധതികൾ അവിഷ്ക്കരിക്കണമെന്നാണ് ഹോം സ്റ്റേ വൃത്തങ്ങൾ പറയുന്നത്.