
തൃശൂർ: സംസ്ഥാനന്തര പാതയായ വാഴച്ചാൽ-മലക്കപ്പാറ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം നിലവിൽ വന്നു. ഈ മാസം 20 വരെയാണ് ഗതാഗതം പൂർണമായി നിരോധിച്ചത്. ആനമല റോഡിലെ അമ്പലപ്പാറയിൽ റോഡ് ഇടിഞ്ഞുവീണ ഭാഗത്തു പുനർ നിർമാണം നടത്തുന്നതിനാണു ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.
അതിരപ്പള്ളി ഭാഗത്തു നിന്നു വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ വനംവകുപ്പ് ചെക്പോസ്റ്റിലും തമിഴ്നാട് ഭാഗത്തു നിന്നു മലക്കപ്പാറ വഴി പോകുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്പോസ്റ്റിലും തടയും. ഇരുചക്ര വാഹനങ്ങൾക്ക് മാത്രം കടന്നു പോകാം. റോഡു പുനർ നിർമാണം നടക്കുന്നതിന്‍റെ ഇരുവശത്തുമായി അടിയന്തരാവശ്യത്തിന് ആംബുലൻസ് സേവനം ക്രമീകരിക്കും.
റോഡിന്‍റെ ഒരുവശം ആഴമുള്ളതും മറുവശം പാറക്കെട്ടുമാണ്. കേരള റോഡ് ഫണ്ട് ബോർഡ് വിദഗ്ഘർ നടത്തിയ പരിശോധനയിൽ മണ്ണിനു ബലക്ഷയം കണ്ടെത്തിയിരുന്നു. തുടർന്നാണു ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ഗതാഗതം പൂർണമായും നിരോധിച്ച് റോഡ് പുനർനിർമാണം നടത്താൻ തീരുമാനിച്ചത്.