Vizhinjam
Vizhinjam

കടൽ രക്ഷാപ്രവർത്തനത്തിന് ഇനി വേഗം കൂടും

കടൽ രക്ഷാപ്രവർത്തനത്തിന് ഇനി വേഗം കൂടും. നിലവിലുള്ള ബോട്ടുകൾക്ക് തീരത്തോടടുത്ത അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് സാധിക്കാറില്ല

വിഴിഞ്ഞം: കടലിൽ രക്ഷാപ്രവർത്തനത്തിന് ആധുനികസംവിധാനങ്ങളോടെ പുതിയ ബോട്ട് എത്തുന്നു. ഔട്ട് ബോർഡ് എഞ്ചിൻ ഘടിപ്പിച്ച പുതിയ വള്ളമാണ് വാങ്ങുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതോടെ കടൽ രക്ഷാപ്രവർത്തനത്തിന് ഇനി വേഗം കൂടും. നിലവിലുള്ള ബോട്ടുകൾക്ക് തീരത്തോടടുത്ത അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് സാധിക്കാറില്ല. പുതിയ വള്ളം എത്തുന്നതോടെ ഇതിന് പരിഹാരമാകും. പുതിയ വള്ളം വാങ്ങുന്നതിനുള്ള അനുമതി ലഭിച്ചതോടെ ടെൻഡർ നടപടി ആരംഭിച്ചതായി അധികൃതർ പറഞ്ഞു. രണ്ടു എൻജിനുകൾ ഘടിപ്പിക്കാൻ കഴിയുന്നതാണ് പുതിയ വള്ളം. ഇതിനു 32 അടി നീളവും ലൈഫ് ജാക്കറ്റുകൾ, ജിപിഎസ് സംവിധാനം, പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള സംവിധാനം എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എന്നിവ ഉണ്ടാകും. 6.2 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്.

ഫിഷറീസ് സ്റ്റേഷൻ നവീകരിക്കും

ഫിഷറീസ് സ്റ്റേഷൻ നവീകരിക്കുന്നതിന്‍റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിക്കും. കാരണം പഴയ കെട്ടിടങ്ങൾ തകർച്ചയിലാണ്. കുറ്റിക്കാടുനിറഞ്ഞ് ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. വർഷങ്ങൾക്കു മുമ്പ് ഫിഷറീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയി പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ഇതിനുള്ളിൽ ഉപയോഗ ശൂന്യമായ ഉപകരണങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയെല്ലാം ഇവിടുന്ന് മാറ്റിഫിഷറീസ് സ്റ്റേഷൻ മന്ദിരം വൃത്തിയാക്കും. ചുറ്റുമതിൽ ഉണ്ടെങ്കിലും പലസ്ഥലങ്ങളിലും തകർന്ന നിലയിലാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധകേന്ദ്രമാണിവിടമെന്ന് അധികൃതർ പറയുന്നു. ചുറ്റുമതിലും പുതിയ ഗേറ്റും സ്ഥാപിക്കുന്നതിനായി ഉന്നത അധികാരികൾക്ക് ശുപാ‌‌‌ർശ നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

മുന്നറിയിപ്പിനായി ശബ്ദസന്ദേശം

മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് കടലിൽ നിന്നുതന്നെ കാണാവുന്ന തരത്തിലുള്ള ഡിസ്പ്ലേ ബോർഡ് വിഴിഞ്ഞത്തെ ഫിഷറീസ് ഓഫീസിന് മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ മലയാളത്തിൽ സ്ക്രോൾചെയ്യുന്നരീതിയിലാണ്. മത്സ്യബന്ധന സീസണിൽ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ളവർ ഇവിടെ എത്താറുള്ളതിനാൽ അവർക്ക് ഇത് വായിച്ചു മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനു പരിഹാരമായി ഡിസ്പ്ലേ ബോർഡിനൊപ്പം ശബ്ദസന്ദേശം കൂടെ ഉടൻ സജ്ജീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com