vytila mobility hub issue
ദുരിതമൊഴിയാതെ വൈറ്റില ഹബ്MV

ദുരിതമൊഴിയാതെ വൈറ്റില ഹബ്

കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഈവഴി ദുരിത യാത്ര
Published on

ജിഷാ മരിയ

കൊച്ചി: മെട്രൊ നഗരത്തിനു നാണക്കേടായി വൈറ്റില മൊബിലിറ്റി ഹബ്. നിത്യേന ആയിരക്കണക്കിന് പൊതുയാത്രാ വാഹനങ്ങളാണ് ഹബ്ബില്‍ കയറിയിറങ്ങുന്നത്. നഗരത്തിലെത്തുന്നവര്‍ക്ക് പൊതുഗതാഗത സൗകര്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനായിരുന്നു ഹബ്ബിന്‍റെ നിര്‍മാണം. പൊതുയാത്രാ വാഹനങ്ങളല്ലാതെ മെട്രൊ സ്റ്റേഷനും വാട്ടര്‍ മെട്രൊയും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ദിനംപ്രതി പതിനായിരക്കണക്കിനാളുകളാണ് മൊബിലിറ്റി ഹബ്ബിലെത്തുന്നത്.

മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങിയതോടെ വൈറ്റില മൊബിലിറ്റി ഹബ് ചെളിക്കുളമായി മാറി. നിരവധി വാഹനങ്ങള്‍ കയറിയിറങ്ങുന്ന ഹബ് തകര്‍ന്ന് കുണ്ടും കുഴിയുമായതോടെ മാസങ്ങള്‍ക്ക് മുമ്പാണ് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍, മഴ ശക്തമായതോടെ വീണ്ടും ദുരിതത്തിലായി. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഈവഴി ദുരിത യാത്രയാണ്. പാഞ്ഞുവരുന്ന ബസുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളത്തില്‍ കുളിച്ചുവേണം യാത്രക്കാര്‍ അപ്പുറം കടക്കാന്‍.

നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹബ്ബിലേക്ക് വാഹനങ്ങള്‍ എത്തുന്നതും തിരിച്ചു പോകുന്നതും ഒരു വശത്ത് കൂടി മാത്രമായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

ഹബ്ബിലെ യാത്രാ ദുരിതത്തിന് പരിഹാരമായി സിഎസ്എംഎല്ലിന്‍റെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. യാത്രാദുരിതത്തിന് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ നിരാഹാരമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ വീണ്ടും ആരംഭിക്കുമെന്ന് വൈറ്റില ഡിവിഷൻ കൗൺസിലർ സുനിത ഡിക്‌സണ്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com