കളമശേരി: കളമശേരിയിൽ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി. നഗരസഭ 12-ാം വാർഡിൽ തോഷിബയ്ക്ക് സമീപം ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മാലിന്യം തള്ളാനെത്തിയവർ വാഹനമടക്കം പെട്ടത്. മാലിന്യം തള്ളിയതിനുശേഷം പോകാൻ ശ്രമിച്ചപ്പോൾ വാഹനം സ്റ്റാർട്ട് ആയില്ല. ഇതോടെ മാലിന്യം തള്ളാൻ എത്തിയവർ വാഹനത്തിൽ തന്നെ ഇരുന്നു. ഇത് കണ്ട് നാട്ടുകാർ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു.
കാക്കനാട് പടമുകളിലുള്ള മദർ ഫർണിച്ചറിൽ നിന്നുള്ള സ്പോഞ്ച്, അപ്ഹൊൾസറി മാലിന്യങ്ങളാണ് ഇവിടെ തള്ളിയത്. ഇത് നാട്ടുകാർ ഇവരെക്കൊണ്ട് തന്നെ തിരികെ വാഹനത്തിലേക്ക് കയറ്റിച്ചു. ഈ പ്രദേശത്ത് പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള മാലിന്യങ്ങൾ നിരവധി കിടക്കുന്നുണ്ടെന്നും ഇവർ സ്ഥിരമായി മാലിന്യം തള്ളുന്നവരാണെന്നും നാട്ടുകാർ പറഞ്ഞു.
കളമശേരി നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ നിഷാദ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, കൗൺസിലർ ബഷീർ അയ്യപ്രാത്ത്, മുൻ കൗൺസിലർ വി എസ് അബൂബക്കർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും ചെയ്തു. മാലിന്യം തള്ളിയവർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട് അവർ പറഞ്ഞു.