കൊച്ചി വാട്ടർ മെട്രൊ ടെർമിനൽ പൂർത്തീകരണം നീളും

പൈതൃക നഗരിക്ക് ആദ്യം ഓണ സമ്മാനമായും, പിന്നീട് പുതുവത്സര സമ്മാനമായും പ്രഖ്യാപിച്ച ജല മെട്രൊ ടെർമിനലും സർവീസും എന്ന് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർക്ക് പ്രഖ്യാപിക്കാൻ കഴിയുന്നില്ല
ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷന്‍റെ രൂപരേഖ
ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷന്‍റെ രൂപരേഖ
Updated on

മട്ടാഞ്ചേരി: കൊച്ചി വാട്ടർ മെട്രോയുടെ ഫോർട്ട് കൊച്ചി ജെട്ടി നിർമാണ പൂർത്തിയാക്കൽ നീളുന്നത് മെട്രോ സർവീസിനെ അനിശ്ചിതത്വത്തിലാക്കുന്നു. കൊച്ചി അഴിമുഖത്ത് നിർമിക്കുന്ന ജെട്ടിയിൽ യാത്രക്കാർക്ക് സുരക്ഷിത യാത്രാ സൗകര്യമൊരുക്കാനുള്ള കാല താമസം കാരണം മെട്രോ സർവീസ് പ്രവർത്തനസജ്ജമാക്കാൻ വൈകും. പൈതൃക നഗരിക്ക് ആദ്യം ഓണ സമ്മാനമായും, പിന്നീട് പുതുവത്സര സമ്മാനമായും പ്രഖ്യാപിച്ച ജല മെട്രൊ ടെർമിനലും സർവീസും എന്ന് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർക്ക് പ്രഖ്യാപിക്കാൻ കഴിയുന്നില്ല.

അഴിമുഖത്തെ ജെട്ടി നിർമാണത്തിൽ കുസാറ്റ് - മദ്രാസ് ഐ.ഐ.ടി യി ലെ സാങ്കേതിക പഠന റിപ്പോർട്ട് കാത്തിരിക്കുകയാണ് അധികൃതരെന്നാണ് റിപ്പോർട്ട്. തീരദേശ നഗരിയായ പൈതൃക ചരിത്ര പടയോട്ട നഗരിയയ കൊച്ചിയോടുള്ള വാട്ടർ മെട്രോ സർവീസ് പ്രാദേശിക ജനങ്ങൾക്കൊപ്പം ടൂറിസം മേഖലയ്ക്കും പ്രാദേശിക വികസനത്തിനും ഏറെ കുതിപ്പേകുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ആദ്യ ഘട്ടത്തിലെ വാട്ടർ മെട്രോ സർവീസ് കമ്മീഷനിങ്ങ് പട്ടികയിലുള്ള ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ജെട്ടി നിർമാണം നീണ്ട് പോയതും പ്രതിസന്ധി പരിഹരിക്കപ്പെടാത്തതും തീരദേശ കൊച്ചിയിലേയ്ക്കുള്ള വാട്ടർ മെട്രൊ സർവീസിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കയാണ്. 2019 ൽ നിർമാണം തു ടങ്ങി 2021ൽ സർവീസ് സജ്ജമാകേണ്ട വാട്ടർ മെട്രൊ 2023 ഏപ്രിലിൽ ഉദ്ഘാടനം നടത്തിയപ്പോഴും ആദ്യ ഘട്ട ടെർമിനലുകളായ ഫോർട്ടുകൊച്ചി ,മട്ടാഞ്ചേരി ജെട്ടി നിർമാണങ്ങൾ ഒട്ടേറെ വെല്ലുവിളികളാൽ അനിശ്ചിതത്വത്തിലാകുകയായി.

ഫോർട്ട് കൊച്ചി ജെട്ടി നിർമാണത്തിനായി 0.85 ഏക്കർ സ്ഥലം ഏറ്റെടുക്കുകയും നിർമാണ തുക അനുവദിക്കുകയും ചെയ്തു.വാട്ടർ മെട്രോയുടെ 6.7 കിലോമീറ്റർ നീളമുള്ള മൂന്നാമത്തെ റൂട്ടിലെ ഹൈക്കോടതി - വൈപ്പിൻ സർവീസിലാണ് ഫോർട്ട് കൊച്ചി ഉൾപ്പെടുന്നത്. നിർമാണം അനിശ്ചിതത്വത്തിലായതോടെ ഉദ്ഘാടന റൂട്ടിൽ ഫോർട്ടുകൊച്ചിയെ ഒഴിവാക്കിയാണ് വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. 2021ൽ നിർമാണം തുടങ്ങിയ ഫോർട്ടുകൊച്ചി മെട്രോ ജെട്ടി ചീനവല സംരക്ഷണം ,പൈതൃക കെട്ടിടം പൊളിക്കൽ ,തുറമുഖട്രസ്റ്റിന്‍റെ അംഗീകാരമില്ലായ്മ, എൻ.ഓ.സി നേടൽ, ജെട്ടി നിർമാണ സാങ്കേതികത്വം, സുരക്ഷ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളും, നിർമാണ സാമഗ്രികളുടെ ഗുണനിലവാര തർക്കനിയമനടപടികളും ടെർമിനൽ നിർമാണത്തിന് തടസമായപ്പോൾ മറ്റു ജെട്ടികളുടെ നിർമാണം മുന്നേറുകയും ചെയ്തു. കടലും കായലും സംഗമിക്കുന്ന ഫോർട്ട് കൊച്ചി വാട്ടർ മെട്രോ ജെട്ടിയിൽ മറൈൻ പ്ലാറ്റ് ഫോം നിർമാണം നീളുന്നതാണ് സർവീസ് സജ്ജമാകാൻ കാലതാമസത്തിനിടയാക്കുന്നത്.

കടൽ കയറ്റവും കായലിലെ ജലമൊഴുക്ക് ശക്തമായതും പ്ലാറ്റ് ഫോം നിർമാണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു .ജെട്ടിയുടെ ടെർമിനൽ ഹാളും പാലവും മാത്രമാണ് പൂർത്തിയായത്. ജെട്ടി പ്രവർത്തന സജ്ജമാക്കേണ്ട ഒട്ടെറെ നിർമാണങ്ങൾ ഇനിയും പൂർത്തിയാക്കാനിരിക്കയാണ്.നിലവിലുള്ള സ്ഥിതിയിൽ വാട്ടർ മെട്രോയുടെ ഫോർട്ടുകൊച്ചി സർവീസ് പുതുവത്സത്തിനും സജ്ജമാകില്ലെന്നാണ് അധികൃതർചുൂണ്ടിക്കാട്ടുന്നത് .ഇത് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിനോദ സഞ്ചാര മേഖലയിലുള്ളവർ പറയുന്നത്.പ്രതിദിനം ആയിരങ്ങൾക്ക് പ്രയോജനകരമാകുന്ന ഫോർട്ടുകൊച്ചി വാട്ടർ മെട്രോ ജെട്ടി നിർമാണം യുദ്ധ കാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാവശ്യമുയരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com