കോട്ടയം: വൈദ്യുതി ടവറിന്‍റെ മുകളിൽ കയറിയിരുന്ന ആതമഹത്യാ ഭീഷണി ഉയർത്തി യുവാവ്. കോട്ടയം കിടങ്ങൂരിലാണ് സംഭവം. ഈരാറ്റുപേട്ട സ്വദേശിയായ പ്രദീപാണ് പരിഭ്രാന്തി പരത്തിയത്. മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തിയാൽ മാത്രമേ ടവറിനു മുകളിൽ നിന്ന് താഴെ ഇറങ്ങുകയുള്ളൂവെന്നായിരുന്നു ഭീഷണി. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്‍റും മറ്റ് ജനപ്രതിനിധികളും എത്തി അനുനയിപ്പിച്ച് ഇയാളെ താഴെയിറക്കി.
വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് പ്രദീപ് ടവറിനു മുകളിൽ കയറിയത്. എട്ടു മണിയോടെ നാട്ടുകാർ ഇയാളെ താഴെയിറക്കാൻ ശ്രമം ആരംഭിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
തനിക്കു സ്വന്തമായി വീടില്ല, നിരവധി കുടുംബപ്രശ്നങ്ങൾ ഉണ്ട് എന്നെല്ലാം യുവാവ് ടവറിനു മുകളിൽ ഇരുന്ന് വിളിച്ചു പറഞ്ഞിരുന്നു. ഒടുവിൽ വീടു വച്ചു നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉറപ്പു നൽകിയതോടെയാണ് ഇയാൾ താഴേക്കിറങ്ങാൻ തയാറായത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.