
അമുദ.
കോതമംഗലം: മൂന്നാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിക്കപ്പ് വാനിലിടിച്ചു കാറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്‍റെ ടയർ പൊട്ടി അതുവഴി വന്ന ബൈക്കിൽ ഇടിച്ചു. ഇതിനിടയിൽ കാർ വട്ടം കറങ്ങി പിന്നിൽ വന്ന ലോറിയിലും ഇടിച്ചു.
കാറിൽ സഞ്ചരിച്ചിരുന്ന ഇടുക്കി മൂന്നാർ ന്യൂ കോളനി സ്വദേശി അമുദയാണ് (49) മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന അമുദയുടെ ഭർത്താവ് കുമാർ, മകൾ അപർണ (26), അപർണയുടെ ഭർത്താവ് കണ്ണൻ (32) എന്നിവർക്ക് പരുക്കേറ്റു. കൊച്ചി- ധനുഷ്കോടി ദേശീയ പാത (കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ) കറുകടം ഞാഞ്ഞൂൾ മല ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം.
അമിത വേഗത്തിലായിരുന്ന ഓൾട്ടോ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം തെറ്റിയതെന്ന് ദൃക്സാക്ഷികൾ.
ഗുരുതരമായി പരുക്കേറ്റ അമുദ ആശുപത്രിയിലെത്തും മുൻപ് മരിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കണ്ണന്‍റെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുമാറും കുടുംബവും കഴിഞ്ഞ ആറു വർഷമായി മൂന്നാർ ബിഎൽ റാവിൽ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. ചികിത്സ ആവശ്യത്തിനായി കുടുംബം മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്യുബോഴാണ് അപകടം സംഭവിച്ചത്. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.