മുംബൈ: മുംബൈയിലെ ആൻറോപ് ഹിൽ ചേരി പ്രദേശത്ത് കാണാതായ അഞ്ചും ഏഴും വയസ്സുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഉപേക്ഷിച്ച നിലയിലുള്ള കാറഇൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടികളുടെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. കാറിനകത്ത് കളിക്കുന്നതിനിടയിൽ കാർ ലോക്ക് ആകുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച മൊഹബത്ത് ഷെയ്ഖിന്‍റെയും സൈറയുടെയും മക്കളായ സാജിതും മുസ്‌കാനും വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം അവരെ കാണാതായതിനാൽ അവരുടെ രക്ഷിതാക്കൾ വൈകുന്നേരം 6:30 ന് ആൻറോപ്പ് ഹിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉടൻ തന്നെ ഒരു വനിതാ ഓഫീസർക്കൊപ്പം ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ഒരു വനിതാ ഓഫീസർ ഒരു പഴയ കാർ കാണാനിടയാകുകയും ഫോണിന്‍റെ ഫ്ലാഷ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ രണ്ട് സഹോദരങ്ങളെയും കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.