മുംബൈ : മുംബൈ ഘാട്ട്കോപറിൽ പരസ്യ ബോർഡ് തകർന്ന് ഉണ്ടായ അപകടത്തിൽ രണ്ടു പേര് കൂടി മരിച്ചതായി റിപ്പോർട്ടുകൾ. അപകടസ്ഥലത്ത് കുടുങ്ങിയ കാറിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) കണ്ടെടുത്തതോടെ ഘാട്‌കോപ്പർ ബിൽബോർഡ് തകർന്ന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മേയ് 13 നാണ് മുംബൈയിൽ പെട്ടെന്നുള്ള പൊടിക്കാറ്റും കനത്ത മഴയും കാരണം ഹോർഡിംഗ് തകർന്നു വീണത്.
അപകടത്തിൽ ഇതുവരെ 16 പേർ മരിക്കുകയും 74 പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഘാട്‌കോപ്പറിലെ ഛേദാ നഗർ പ്രദേശത്തെ പെട്രോൾ പമ്പിൽ തകർന്നുവീണ പരസ്യബോർഡിനടിയിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ എൻഡിആർഎഫിന്‍റെ രണ്ട് ടീമുകളും അഗ്നിശമന സേനയും പൊലീസും ചേർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അശ്രാന്ത പരിശ്രമത്തിലാണ്.
അതേസമയം എൻഡിആർഎഫ് തിരച്ചിൽ ഇന്ന് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ പമ്പിന് സമീപമുള്ള മറ്റ് ഹോർഡിംഗുകളുടെ പൊളിക്കൽ ബിഎംസി ആരംഭിച്ചിട്ടുണ്ട്.