മുംബൈ: രണ്ട് വ്യത്യസ്ത കേസുകളിലായി 19.15 കോടി രൂപ വിലമതിക്കുന്ന 32.79 കിലോഗ്രാം സ്വർണം മുംബൈ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയതായി അധികൃതർ അറിയിച്ചു. കെനിയൻ പൗരത്വമുള്ള രണ്ട് സ്ത്രീകളുടെ വസ്ത്രങ്ങളിലും ബാഗുകളിലുമാണ് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.
കസ്റ്റംസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആദ്യ കേസിൽ, നെയ്‌റോബിയിൽ നിന്ന് വന്ന ഒരു യാത്രക്കാരിയെ പിടികൂടി, അവരുടെ അടിവസ്ത്രത്തിലും ബാഗേജിലും ഒളിപ്പിച്ച നിലയിൽ 6.60 കോടി രൂപ വിലമതിക്കുന്ന 28 സ്വർണ്ണ ബിസ്കറ്റ് കൾ കണ്ടെത്തി. രണ്ടാമത്തെ കേസിൽ, നെയ്‌റോബിയിൽ നിന്ന് തന്നെ എത്തിയ ഒരു യാത്രക്കാരിയുടെ അടിവസ്‌ത്രത്തിലും ബാഗേജിലും ഒളിപ്പിച്ച നിലയിൽ 12.54 കോടി രൂപ വിലമതിക്കുന്ന 70 സ്വർണ ബിസ്കറ്റ് കൾ കണ്ടെത്തി. രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു. ഇവർക്ക് സ്വർണം എത്തിച്ചത് ആരാണെന്നും ആർക്കാണ് ലഭിക്കേണ്ടതെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇപ്പോൾ അന്വേഷിക്കുന്നത്.