250 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ കാര്‍ മറിഞ്ഞ് മലയാളി പെണ്‍കുട്ടി മരിച്ചു

മരണം പിറന്നാള്‍ ദിനത്തിന്‌റെ തലേന്ന്

Malayali girl dies after car overturns at 250 kmph

റബേക്ക

Updated on

മുംബൈ: മുംബൈയ്ക്ക് സമീപം ബദ്‌ലാപൂരില്‍ മലയാളി യുവതിയടക്കം രണ്ടുപേര്‍ മരിച്ചത് കാറിന്റെ അമിതവേഗത മൂലമെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിന് തൊട്ടുമുമ്പ് കാറിലെ സ്പീഡോമീറ്ററില്‍ വേഗത മണിക്കൂറില്‍ 251 കിലോമീറ്ററായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ച ബാന്ദ്ര വെസ്റ്റില്‍ താമസിക്കുന്ന റബേക്ക ജേക്കബിന്റെ (24) സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ഞായറാഴ്ച പുലര്‍ച്ചെ 2.39 ന് ഉണ്ടായ അപകടത്തില്‍ റബേക്കയ്‌ക്കൊപ്പം ബദ്ലാപൂര്‍ സ്വദേശിയായ യോഗേഷ് കിഷനും മരിച്ചു. കാര്‍ ഓടിച്ചിരുന്ന അംഗദ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.

അമിതവേഗതയിലായിരുന്ന ആഡംബര കാര്‍ പലതവണ മറിഞ്ഞ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ റൂഫ് താഴേക്ക് പതിച്ചതോടെ ഉള്ളിലിരുന്ന യാത്രക്കാര്‍ ദൂരേക്ക് തെറിച്ചുപോയി.

ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ രാവിലെ 11 മണിക്ക് റബേക്കയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ദാദറിലുള്ള സെന്റ് മേരീസ് കത്തീഡ്രലില്‍ ശുശ്രൂഷകള്‍ നടക്കും. വൈകിട്ട് 3ന് ശിവ്രി സെമിത്തേരിയിലാണ് സംസ്‌കാരം. റബേക്കയുടെ പിറന്നാള്‍ ദിനത്തിന്റെ തലേന്നാണ് അപകടം. ജന്മദിനാഘോഷത്തിനായി സുഹൃത്തുക്കള്‍ക്ക് ഒപ്പം പോയതായിരുന്നു പെണ്‍കുട്ടി.

logo
Metro Vaartha
www.metrovaartha.com